Monday, November 22, 2010

"മതില്‍"

എനിക്ക് ഒരു മതില്‍ പണിയണം...

അറിഞ്ഞോ????കഴിഞ്ഞ ആഴ്ച ഞാന്‍ ഒരു 70 സെന്റ്‌ സ്ഥലം വാങ്ങി...തരക്കേടില്ലാത്ത സ്ഥലം ചുളു വിലയില്‍ കിട്ടിയതാണ്...

4 വയസുള്ള മോള്‍ പറഞ്ഞു.."അച്ഛാ നമുക്ക് വീട് വെക്കാം...പൂന്തോട്ടം ഉണ്ടാക്കാം"...5 ഇല്‍ പഠിക്കുന്ന മകനും ഭാര്യയും പറഞ്ഞു "ആദ്യം നമുക്ക് മതില്‍ കെട്ടാം..വീടുപണി അത് കഴിഞ്ഞു മതി..".ഭൂരിപക്ഷത്തിന്റെ അഭിപ്രായമായിരുന്നു എന്റെയും...അങ്ങിനെയാണ് ഞാന്‍ തീരുമാനിച്ചത്...

എനിക്ക് ഒരു മതില്‍ പണിയണം..പറമ്പിന്റെ നാല് ചുറ്റും ഉദേശം ഒരു രണ്ടാള്‍ ഉയരത്തില്‍...വഴിയെ പോകുന്നവരോ അയല്പക്കക്കാരോ കണ്ട പട്ടിയും പൂച്ചയും കോഴിയും ഒന്നുമോ എത്തി നോക്കരുത്, വലിഞ്ഞു കയറരുത്...ഞാന്‍ അവരുടെ അടുത്തേക്ക് ഒന്നിനും പോകുന്നില്ല..പിന്നെ അവര്‍ എന്തിനു എന്റെ അടുത്ത് വരണം????എന്റെ ലോകം എന്ന് പറഞ്ഞാല്‍ അത് എന്റെ മാത്രം ലോകമാണ്...ഞാനും ഭാര്യയും രണ്ടു മക്കളും മാത്രമുള്ള എന്റെ ലോകം...

മറ്റുള്ളവര്‍ക്ക് അതില്‍ എന്ത് കാര്യം...

കുട്ടികളെ പുറത്തേക്കൊന്നും കളിക്കാന്‍ വിടാറില്ല..അവര്‍ക്ക് കംപ്യുട്ടര്‍ മതി...അയല്‍ വീടുകളിലെ പരധൂഷണ സഭകളിലേക്കൊന്നും ഭാര്യയും പോകാറില്ല.ഞങ്ങള്‍ ഈ സ്ഥലം വാങ്ങിച്ചു എന്ന് അറിഞ്ഞപ്പോള്‍ ചിലരൊക്കെ വന്നതാണ്..അങ്ങോട്ട്‌ വാ..ഇങ്ങോട്ട് വാ..കുട്ടികളെ വിടണം എന്നൊക്കെ പറഞ്ഞു...കാര്യമായി മൈന്‍ഡ് ചെയ്യാത്തതുകൊണ്ട് അവര്‍ പോയി...ഞങ്ങള്‍ അങ്ങോട്ട്‌ പോയാല്‍ പിന്നെ അവര്‍ ഇങ്ങോട്ട് വരും..ഞങ്ങളുടെ പ്രൈവസി ഒക്കെ പോകും...എന്തായാലും .ഞാന്‍ രക്ഷപെട്ടു...

അങ്ങിനെ ഞാന്‍ ഗംഭീരമായി മതില്‍ പണിതു...വെള്ള നെരോലാക് എക്സെല്‍ പെയിന്റ് അടിച്ചു...കാസ്റ്റ് അയണ്‍ ഗേറ്റും പിടിപ്പിച്ചു..കോഴി ഇല്ല, പൂച്ച ഇല്ല, അയല്പക്കക്കാരില്ല ...സ്വസ്ഥം..സുഖം...

*************************

കുറച്ചു അധികം വര്‍ഷങ്ങള്‍ക്കു ശേഷം പേപ്പറില്‍ വന്ന ഒരു വാര്‍ത്ത...

" വീട്ടിനുള്ളില്‍ വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍"...പൂട്ടി ഇട്ടിരിക്കുന്ന ഗേറ്റ് ആഴ്ചകളായിട്ടും തുറക്കാത്തത് ശ്രദ്ധിച്ച അയല്‍വാസികള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഉദേശം 2 ആഴ്ചത്തെ പഴക്കം തോന്നിക്കുന്ന മൃത ശരീരങ്ങള്‍ വീട്ടിനുള്ളില്‍ നിന്നും കണ്ടെടുത്ത്...വീടിനു പുറക് വശത്ത് മതിലിന്റെ ഒരു ഭാഗം അടര്‍ന്ന നിലയില്‍ കാണപ്പെട്ടത് കവര്‍ച്ചാ ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയം...എന്തായാലും മരണകാരണം അറിവായിട്ടില്ല...വിദേശത്തുള്ള മക്കള്‍ എത്തിയതിനു ശേഷം സംസ്കാരം...

Saturday, October 30, 2010

നക്ഷത്രങ്ങള്‍...

"ഞാന്‍ നക്ഷത്രങ്ങളോട് സംസാരിക്കാറുണ്ട്..."

"നിനക്ക് വട്ടാണ്.." ഞാന്‍ പറഞ്ഞു..

"ആയിരിക്കാം...പക്ഷെ എനിക്ക് നക്ഷത്രങ്ങളെ ഇഷ്ടമാണ്...എനിക്ക് എന്തും പറയാവുന്ന, ഞാന്‍ പറയുന്നതെന്തും കേള്‍ക്കുന്ന, എന്നെ വിഷമിപ്പിക്കുന്ന ഉത്തരങ്ങളൊന്നും തരാത്ത നക്ഷത്രങ്ങളോട് ഞാന്‍ സംസാരിക്കാറുണ്ട്..."

ഇത് മുഴു വട്ടുതന്നെ..ഞാന്‍ വിചാരിച്ചു...ഒരു പിണക്കം കഴിഞ്ഞ് ഇപ്പോള്‍ മിണ്ടിത്തുടങ്ങിയതെ ഉള്ളു...അതുകൊണ്ട് കൂടുതലൊന്നും പറയാന്‍ തോന്നിയില്ല...എങ്കിലും വെറുതെ ഇത്രയും ചോദിച്ചു...

"അപ്പോള്‍ ഒരു ദിവസം ഈ നക്ഷത്രങ്ങളൊക്കെ ഇല്ലാതായാലോ???"

"നക്ഷത്രങ്ങളില്ലാത്ത ആകാശം......." ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കിയിട്ട് അവള്‍ തുടര്‍ന്നു..."....ഒരു പക്ഷെ, അന്ന് ഞാനും മരിച്ചിരിക്കും..."

ഞാന്‍ അവളെ നോക്കി...അവള്‍ എന്താണ് ഉദ്ദേശിച്ചതെന്നു ആ മുഖത്തുനിന്നും വായിച്ചെടുക്കുക പ്രയാസമായിരുന്നു എന്നത്തേയും പോലെ ഇന്നും..."

Monday, October 18, 2010

എന്റെ പ്രണയം...

അങ്ങിനെ ഓര്‍ക്കുട്ടിലെ അവസാനത്തെ ചെങ്ങാതിയും യാത്ര പറഞ്ഞു പിരിഞ്ഞു..നിദ്രയുടെയും സ്വപ്നങ്ങളുടെയും ലോകത്തിലേക്കുള്ള ക്ഷണം ഇതുവരെയും കിട്ടിയിട്ടില്ലെങ്കിലും മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് കിടക്കാന്‍ തന്നെ തീരുമാനിച്ചു...കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്തു കട്ടിലില്‍ കയറി..തുറന്നു കിടന്ന ജനലിലൂടെ പ്രകാശം കണ്ട് പറന്നു വന്ന ഒരു വണ്ട് കറങ്ങുന്ന ഫാനില്‍ തട്ടി മുറിയുടെ ഒരു മൂലയിലേക്ക് വന്നതിനെക്കാളും വേഗത്തില്‍ തലകുത്തനെ ക്രാഷ് ലാന്‍ഡ്‌ ചെയ്തു...കൈകാലുകള്‍ ഇളക്കി നേരെ നില്‍ക്കാന്‍ അത് ശ്രമിച്ചെങ്കിലും ഒരു പാരഗണ്‍ ചെരുപ്പ് ആ ശ്രമങ്ങളെ എന്നെന്നേക്കുമായി നിഷ്ഫലമാക്കി...അടുത്തുകിടന്ന പഴയൊരു ബുക്കിന്റെ താളില്‍ കോരിയെടുത് പുറത്തെ ഇരുളിലേക്ക് വലിച്ചെറിയുമ്പോള്‍ ചെറിയൊരു സഹതാപം ആ പാവം ജീവിയോട് എനിക്ക് തോന്നാതിരുന്നില്ല...

ജനലുകള്‍ തുറന്നുതന്നെ കിടന്നു...ലൈറ്റ് ഓഫ്‌ ആക്കി ഞാന്‍ തിരിച്ചു കട്ടിലില്‍ കയറി..അടുത്ത മുറിയില്‍ നിന്നും മുത്തച്ഛന്റെ ഉച്ചത്തിലുള്ള കൂര്‍ക്കം വലി ഒഴിച്ചാല്‍ ബാക്കിയെല്ലാം നിശബ്ദം..ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുംബോളാണ് വളരെ കാലത്തിനു ശേഷം ആ പേര് എന്റെ മനസിലേക്ക് കയറിവന്നത്...

പ്രണയം എന്താണെന്നോ എങ്ങിനെയാനെന്നോ ഇന്നുള്ള അത്രയും വിവരങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത്, വെറും 3-ഒ 4-ഒ മാസത്തെ ഓര്‍മ്മകള്‍ മാത്രം നല്‍കിക്കൊണ്ട്, 2003-ലെ SSLC പരീക്ഷ കഴിഞ്ഞ ഒരു മാര്‍ച്ച്‌ മാസത്തില്‍ അവസാനിച്ചു പോയ എന്റെ പ്രണയം..പിന്നീട് ഇന്നുവരെയുള്ള 7 വര്‍ഷങ്ങളില്‍ അവളെ കണ്ടതുതന്നെ വിരലിലെണ്ണാവുന്ന തവണ മാത്രം..പിന്നെന്താണാവോ ഇപ്പോള്‍ ഈ നേരത്ത്????

വെറുതെ പുറത്തേക്ക് ശ്രദ്ധിച്ചുനോക്കി..മഴ പെയ്യുന്നുണ്ടോ??ഇന്നലെ വീണ്ടും കണ്ട തൂവാനതുമ്പികളുടെ ഹാങ്ങ്‌ ഓവര്‍ ഇതുവരെ മാറിയിട്ടില്ല..ആകെക്കൂടി പുറത്തു നിന്നുള്ള ശബ്ദം അടുത്ത വീട്ടിലെ കണ്ടന്‍ പൂച്ച അതിനെകൊണ്ട് ആവുന്ന ഏറ്റവും വൃത്തികെട്ട ശബ്ദത്തില്‍ കരഞ്ഞുകൊണ്ട് കറങ്ങി നടക്കുന്നുണ്ട്...മഴ പോയിട്ട് മഴക്കാറുപോലും ഇല്ല...

10-അം ക്ലാസ്സിന്റെ അന്ത്യത്തിലേക്ക് അടുക്കുന്ന കാലം..ട്യുഷന്‍ ക്ലാസ് കട്ട് ചെയ്യലും, വീട്ടില്‍ പറയാതെ സിനിമക്ക് പോവലും, അല്പസ്വല്പം കളികളും, കുറെ പരീക്ഷകളും ഒക്കെയായി തരക്കേടില്ലാതെ ജീവിച്ചു പൊയ്ക്കൊണ്ടിരുന്ന സമയത്താണ് അത്ര പരിചയമില്ലാത്ത പുതിയൊരു സംഗതി ഞങ്ങളുടെ ഇടയിലേക്ക് കടന്നു വരുന്നത്...പരിച്ചയമില്ലാത്തത് എന്നതുകൊണ്ട് ഉദേശിച്ചത് ഞങ്ങളുടെ ആ ഗ്രൂപ്പില്‍ പുതിയത് എന്നുമാത്രമാണേ...

ഒരു ദിവസം ഉച്ചക്ക് ഏതോ സിനിമാക്കഥ ( മീശമാധവന്‍ ആണെന്നാണ്‌ ഓര്‍മ്മ) പറഞ്ഞുകൊണ്ടിരുന്നപ്പോളാണ് ഹോട്ട് ന്യൂസ്‌ എത്തിയത്..
" ഡാ, അറിഞ്ഞോ, അവരുതമ്മില്‍ ലൈനാ.."
"ഓഹോ"
ദൂരെ നടന്നു പോകുന്ന 2 പേരെ ചൂണ്ടിയാണ് ചങ്ങാതി അതീവ രഹസ്യമായി കാര്യം അറിയിച്ചത്..പിന്നീടങ്ങോട്ട് പ്രണയത്തിന്റെ വസന്ത കാലമായിരുന്നു ക്ലാസ്സില്‍...രാവിലെയും ഉച്ചക്കും വൈകിട്ടുമൊക്കെ കൂടെ നടന്നിരുന്നവര്‍ പെട്ടെന്ന് ബിസി ആയി..തിരക്കൊഴിഞ്ഞ ക്ലാസ് മുറികളിലോ മരത്തനലിലോ, ഗ്രൌണ്ടിലെ ഗ്യലറിയിലോ ഒക്കെയായി പലരുടെയും ജീവിതം മാറിയപ്പോള്‍ അവശേഷിച്ചത് ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം...

പലരുടെയും പ്രണയം പല രീതിയിലായിരുന്നു...എന്നും വൈകിട്ട് കളിക്കാന്‍ ഞങ്ങളുടെയൊപ്പം നിന്നിരുന്ന ഒരു ചങ്ങാതി, ഒരു ദിവസം നോക്കുമ്പോള്‍ ക്ലാസ് വിട്ടപാടെ സൈക്കിളും എടുത്ത് വെടിയുണ്ടപോലെ പായുന്നത് കണ്ടു..പിറ്റേന്നാണ് ഞങ്ങള്‍ സംഭവം അറിഞ്ഞത്.. അവന്‍ നോക്കുന്ന പെണ്‍കുട്ടി പോകുന്നത് സ്കൂള്‍ ബസില്‍ ആണ്..രണ്ടുപേരും ഒരേ റൂട്ടില്‍..അളിയന്‍ സൈക്കിളില്‍ സ്കൂള്‍ബസിനെ ഓവര്‍ടെയ്ക്ക് ചെയ്യാന്‍ പോയതാണ് ഞങ്ങള്‍ കണ്ടത്...അന്ന് അവന്‍ കഷ്ടപ്പെട്ട് സ്കൂള്‍ ബസിനെ ഓവര്‍ ടെയ്ക്ക് ചെയ്തു മുന്‍പിലെത്തിയപ്പോള്‍ സൈകിളിന്റെ ചെയിന്‍ പൊട്ടിയതും ഡ്രൈവറിന്റെ ചീത്ത വിളികേട്ടു ബുസിലുള്ളവര്‍ മുഴുവന്‍, അവന്റെ കുട്ടി ഉള്‍പ്പെടെ എല്ലാവരും ചിരിച്ചതും , പാവം അവസാനം സൈക്കിളും തള്ളി വീട്ടില്‍ പോയതും ചരിത്രം...

മറ്റുള്ളവരുടെ കുടുംബ ജീവിതം സുസ്ഥിരമാക്കാന്‍ സാധിക്കുന്ന എല്ലാ സഹായവും ഞങ്ങള്‍ ചെയ്തു കൊടുത്തിരുന്നു...ഒരു ദിവസം അങ്ങിനെയൊരു സഹായം ചെയ്തുകൊടുക്കാന്‍ പോയ ഞാന്‍ ചെന്ന് ചാടിയത് എന്റെ അച്ഛന്റെ മുന്നില്‍..അന്ന് പുള്ളി എന്നെ കൊന്നില്ലാന്നെ ഉള്ളു...സ്കൂള്‍ ബസ് ഇല്ലാതിരുന്നതുകൊണ്ട് 5-അം ക്ലാസില്‍ പഠിക്കുന്ന അനിയത്തിയെയും കൂട്ടിയെ വൈകിട്ട് ചെല്ലാവൂ എന്ന് പറഞ്ഞുവിട്ടതാണ്...പക്ഷെ, ഒരു കുടുംബം രക്ഷപെടുത്താനുള്ള ശ്രമത്തിനിടയ്ക്ക് അനിയത്തി പകുതിവഴിയിലാനെന്നുള്ള കാര്യം മറന്നുപോയി..എന്റെ കഷ്ടകാലത്തിന് പെട്ടത് അച്ഛന്റെ മുന്‍പിലും..ബാക്കി കാര്യം പറയേണ്ടതില്ലല്ലോ...ഞാന്‍ രക്തസാക്ഷി ആയിട്ടാണെങ്കിലും വേണ്ടില്ല അവരുടെ പ്രണയം സഫലമായതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യം ഉണ്ടായി...

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ പോകുന്നതിനിടക്കാണ് എനിക്ക് തോന്നിയത്.."എനിക്കും വേണ്ടേ ആരെങ്കിലുമൊക്കെ??"അന്വേഷണം തുടങ്ങി..അധികം കഷ്ടപ്പെടേണ്ടി വന്നില്ല ഞാന്‍ കണ്ടുപിടിച്ചു..കാണാന്‍ കുഴപ്പമില്ല, അത്യാവശ്യം പഠിക്കും, പിന്നെ എന്റെ ഡിമാന്‍ട്സ് ആയ മുടി, ചിരി..മൊത്തത്തില്‍ നല്ല കുട്ടി..ആകെ പ്രശ്നം ഞാന്‍ ക്രിസ്ത്യന്‍ അവള്‍ ഹിന്ദു..പക്ഷെ, അതിപുരോഗമനചിന്താഗതിക്കാരനായ എന്നെ സമ്പന്ധിച്ചിടത്തോളം ജാതിയും മതവും ഒരു പ്രശ്നമേ അല്ലായിരുന്നു..ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നുപറഞ്ഞ ശ്രീ നാരായണ ഗുരുവിനെ ഞാന്‍ എന്റെയും ഗുരുവായി സ്വീകരിച്ചു...

കാര്യം ഒരാഴ്ചകൊണ്ട് തപ്പിയെടുത്തതാണെങ്കിലും ഞാന്‍ വളരെ കാലം മുന്‍പുതന്നെ അവളെ ശ്രദ്ധിച്ചിരുന്നു..7-അം ക്ലാസില്‍ വച്ച് ഏതോ ഒരു മലയാളം പദ്യം പഠിക്കാത്തതിന് ക്ലാസ് ടീച്ചര്‍ ആയിരുന്ന സിസ്റ്റര്‍ വഴക്ക് പറഞ്ഞപ്പോള്‍ കരഞ്ഞത്, 9-അം ക്ലാസില്‍ കമ്പ്യുട്ടെരിന്റെ സെമിനാര്‍ എടുക്കാന്‍ ഒരു നീല ചുരിദാറില്‍ വന്നതും സര്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാത്തതുകൊണ്ട് റിപീറ്റ് കിട്ടിയതും, 10-ആം ക്ലാസിന്റെ തുടക്കത്തില്‍ ക്ലാസ് തിരിച്ചപ്പോള്‍ കൂട്ടുകാര്‍ വേറെ ക്ലാസ്സില്‍ ആയി പോയതിനു കണ്ണ് നിറച്ചതും...അങ്ങിനെ പലപ്പോളും...

അവസാനം എനിക്കും ലൈന്‍ ആയി...ഇനി പ്രശ്നം ഇത് അവളോട് എങ്ങിനെ പറയും എന്നുള്ളതാണ്...മറ്റുള്ളവരെ സഹായിക്കാന്‍ ഉണ്ടായിരുന്ന ധൈര്യം സ്വന്തം കാര്യം വന്നപ്പോള്‍ എവിടെപോയി എന്നറിഞ്ഞുകൂടാ..അവളുടെ അടുത്തുക്കൂടെ പോവാന്‍ തന്നെ ഒരു പേടി..അവസാനം ഞാന്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്തിനോട് കാര്യം പറഞ്ഞു..അവന്‍ അവന്റെ ആത്മാര്‍ഥത ആത്മാര്‍തമായിത്തന്നെ കാണിച്ചു...അവന്‍ അവന്റെ ഒരു കൂട്ടുകാരിയോട് സംഭവം പറഞ്ഞു...ഒരുപാടൊന്നും കാത്തിരിക്കേണ്ടി വന്നില്ല..അന്ന് വൈകിട്ടുതന്നെ BBC-യില്‍ ഫ്ലാഷ് ന്യൂസ്‌ വന്നു...ഇതൊന്നുമറിയാതെ പിറ്റേന്ന് ഞാന്‍ ക്ലാസില്‍ എത്തിയപ്പോള്‍ കൂട്ടുകാരന്‍ ഹാപ്പിയായി പറഞ്ഞു..."അളിയാ, ഞാന്‍ എല്ലാം റെഡി ആക്കിയിട്ടുണ്ട്..." ഞാനും ഹാപ്പിയായി..ഉച്ചക്ക് മുന്‍പുള്ള 4 പീരിടുകള്‍ക്ക് 4000 വര്‍ഷങ്ങളുടെ താമസം...അവസാനം ബെല്‍ അടിച്ചു..ചോരുന്നാനോന്നും നില്‍ക്കാതെ ഓടി അടുത്ത ക്ലാസ്സിലേക്ക്...( ഞാന്‍ A ഡിവിഷനില്‍ , അവള്‍ B യില്‍). ദൂരെനിന്നെ കണ്ടു അവളുടെ മുഖത്ത് എന്തോ ഒരു പന്തികേട്‌..അപ്പോളേക്കും എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് വന്നു പറഞു.."നീ ഇപ്പൊ അവളോട് ഒന്നും ചോദിക്കേണ്ട..ഞാന്‍ വൈകിട്ട് നിന്നെ വിളിക്കാം.."

വൈകിട്ട് അവന്റെ ഫോണ്‍ വന്നു..."പോട്ടെ ഡാ, സാരമില്ല, അവള്‍ക്കു നിന്നെ ഇഷ്ടമല്ലാന്നു പറഞ്ഞു.."തീയേറ്ററില്‍ 2 മണിക്കൂര്‍ ക്യു നിന്ന് അവസാനം ടിക്കെട്ടിനായി കൈ നീട്ടിയപ്പോള്‍ ഹൌസ് ഫുള്‍ ആയ അവസ്ഥ..ഉറങ്ങിയിട്ടില്ല അന്ന് ഞാന്‍...എന്തൊക്കെ പ്രതീക്ഷകളായിരുന്നു....പിറ്റേന്ന് ഞാന്‍ തീരുമാനം എടുത്തു...ആരുടേയും സഹായം വേണ്ട..ഞാന്‍ തനിയെ സംസാരിച്ചോളാം ...പക്ഷെ സ്കൂളില്‍ ചെന്ന് അവളുടെ മുന്നിലെത്തിയപ്പോള്‍ വീണ്ടും മുട്ടിടിച്ചു..അവളാണെങ്കില്‍ കാണാത്ത ഭാവത്തില്‍ നടന്നുപോയി...

ഇതിനിടയില്‍ മറ്റൊരു ഇരുട്ടടി കൂടി എനിക്ക് കിട്ടി...രാവിലെ നേരത്തെ എനില്‍ക്കാന്‍ വയ്യ എന്ന ഒറ്റ കാരണംകൊണ്ട് ഞാന്‍ ട്യുഷന്‍ നിര്‍ത്തിയതിനു തൊട്ടടുത്ത ദിവസം അവള്‍ അവിടെ ചേര്‍ന്നു...എനിക്ക് എന്നോട്തന്നെ സഹതാപം തോന്നിപ്പോയി...ആദ്യമായി ആ ട്യുഷന്‍ ക്ലാസിന്റെ ചുമരുകളെ ഞാന്‍ കൊതിയോടെ ഓര്‍ത്തു..

ഇനി എന്തുവേണം എന്നു ആലോചിചിരുന്നപ്പോളാണ് ഒരു കൂട്ടുകാരി വഴി അവളുടെ നമ്പര്‍ കിട്ടിയത്...പലതവണ ആലോചിച്ചു ഒടുവില്‍ വിളിക്കാന്‍തന്നെ തീരുമാനിച്ചു...പലരും പറഞ്ഞു കേട്ടിട്ടുണ്ട് സെന്ടിമെന്‍സ് ആണ് പ്രണയത്തിന്റെ ബേസിക് ഫാക്ടര്‍ എന്നു...അതുകൊണ്ട് അവളോട് പറയാന്‍ കുറെ കിടിലന്‍ സെന്റി ഡയലോഗുകളും ഞാന്‍ കാണാതെ പഠിച്ചു...വീട്ടില്‍ ആരും ഇല്ലാതിരുന്ന ഒരു ശനിയാഴ്ച എങ്ങിനെയൊക്കെയോ ധൈര്യം സംഭരിച്ചു ഞാന്‍ അവളെ വിളിച്ചു...(ങ്ങാ, അത് പറയാന്‍ മറന്നു..ഈ മെയിന്‍ കോളിനു മുന്പ് ഞാന്‍ ഒന്ന് രണ്ടു തവണ ട്രയല്‍ നടത്തി നോക്കിയിരുന്നു..അവളുടെ വീട്ടിലേക്കു വിളിച്ചു ഹെലോ കേള്‍ക്കുമ്പോള്‍ മിണ്ടാതിരിക്കുക, കട്ട് ചെയ്യുക തുടങ്ങിയ പഴഞ്ചന്‍ പരിപാടികള്‍) ...അവസാനം ഞാന്‍ വിളിച്ചു...
"ഹലോ", ഭാഗ്യത്തിന് അവളാണ് ഫോണ്‍ എടുത്തത്..
"ഞാനാണ്"
:മനസിലായി.."
പേടികാരണം ഞാന്‍ പഠിച്ച ഡയലോഗെല്ലാം മറന്നുപോയി...ഫോണിന്റെ റിസീവര്‍ എന്റെ കൈയിലിരുന്നു കൊല്ലാന്‍ പിടിച്ച കോഴിയെപ്പോലെ ആടാന്‍ തുടങ്ങി...അവസാനം വായില്‍ വന്നത് ഇങ്ങനെ..
"ഞാന്‍ എന്തിനാ വിളിച്ചത് എന്നു അറിയില്ലേ???"
"ഇല്ല"
"അത് വെറുതെ...എന്തായാലും പറയാം..എനിക്ക് നിന്നെ ഇഷ്ടമാണ്..."

ഫോണ്‍ കട്ട് ചെയ്തു...ഞാനല്ല..അവള്‍...വിയര്‍ത്തു കുളിച്ചു, 100 മീറ്റര്‍ റെയ്സ് നടത്തുന്ന ഹൃദയവുമായി ഞാന്‍ ബെഡ്ഡിലേക്ക് വീണു...നോര്‍മലാവാന്‍ 5 മിനിറ്റ് എടുത്തു എന്നാണു ഓര്‍മ...

2 ദിവസത്തേക്ക് ഞാന്‍ അവളെ കണ്ടില്ല...അങ്ങോട്ട്‌ പോയില്ല എന്നതാണ് സത്യം...പിന്നീട് അറിഞ്ഞു ഞാന്‍ വിളിക്കുമ്പോള്‍ അവളുടെ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നു എന്നും, അവര്‍ എന്താണ് സംഭവമെന്ന് ചോദിച്ചെന്നും, ഒരു വിധത്തില്‍ രക്ഷപെട്ടെന്നും...
എന്തായാലും ഒരു കാര്യം ഉറപ്പായി..അവള്‍ക്കു എന്നെ യാതൊരു മൈന്ടും ഇല്ല...

അങ്ങിനെ ഇരിക്കുമ്പോളാണ് ഞാന്‍ ഒരു കാര്യം കണ്ടു പിടിച്ചത്..ഞാന്‍ വീട്ടില്‍ നിന്നും വരുന്ന ബസില്‍ തന്നെയാണ് മിക്കവാറും ദിവസങ്ങളില്‍ ട്യുഷന്‍ കഴിഞ്ഞു സ്കൂളിലേക്ക് പോകാന്‍ അവള്‍ കയറുന്നതും..ചില ചെറിയ ഐഡിയാസ് മൊട്ടിട്ടു...ഒരു ദിവസം അവള്‍ ബസ്‌ ഇറങ്ങി സ്കൂളിലേക്ക് നടക്കുന്നത് ഞാന്‍ കണ്ടതാണ്..പക്ഷെ ഒപ്പം ചെല്ലാന്‍ ധൈര്യം വന്നില്ല..എന്തായാലും അടുത്ത ദിവസം ഒന്നുമറിയാത്തത്‌പോലെ ഞാന്‍ നേരെ അവളുടെ മുന്‍പില്‍ എത്തി...'അപ്രതീക്ഷിതമായി' അവളെ കണ്ടപ്പോള്‍ എനിക്ക് വന്‍ അത്ഭുതം...എന്തൊക്കെയോ നാട്ടു വര്‍ത്തമാനങ്ങളും പറഞു ഞങ്ങള്‍ നടന്നു..സ്കൂള്‍ വരെ...അന്ന് പെട്ടെന്ന് സ്കൂള്‍ എത്തിയത് പോലെ...ക്ലാസിലേക്ക് കയറുന്നതിനു മുന്പ് അവള്‍ പറഞ്ഞു...
"നിന്നെ ഞാന്‍ സമ്മതിച്ചു..നിനക്ക് എങ്ങിനെയാ ഇത്രയും ധൈര്യം കിട്ടിയേ...എന്റെ വീട്ടിലേക്കു വിളിക്കാന്‍???"
"ഓ.. അതിനിപ്പോ ഇത്ര ധൈര്യം എന്തിനാ..എനിക്ക് നിന്നെ ഇഷ്ടമാണ്...അത് വിളിച്ചു പറഞു..അത്രയേ ഉള്ളു.."
അവള്‍ ക്ലാസിലേക്ക് കയറി..ഞാന്‍ എന്റെ ക്ലാസിലേക്കും...അന്നത്തെ ഫോണ്‍ കോളിന്റെ വിറയല്‍ അപ്പോളും മാറിയിരുന്നില്ല..എന്തായാലും അന്നത്തോടെ ഒരു ഉപകാരം ഉണ്ടായി...അതില്‍ പിന്നെ അവള്‍ ആ ബസില്‍ കയറിയിട്ടില്ല...

10-ആം ക്ലാസിന്ട്വ അവസാനത്തോടടുക്കുന്നു...എന്റെ പ്രണയം എന്റെ ഉള്ളില്‍ തന്നെ എരിഞ്ഞുകൊണ്ടിരുന്നു..ആനിവേഴ്സറിയുടെയും , ഒറ്റൊഗ്രാഫിന്റെയും സമയം ആഗതമായി...പുറം ലോകം അറിയാതിരുന്ന പല പ്രണയങ്ങളും ഓട്ടോഗ്രാഫിന്റെ നിറമുള്ള താളുകളില്‍കൂടി പുറത്തു വന്നു..അതിന്റെ ചില്ലറ കോലാഹലങ്ങള്‍ വേറെയും..എന്തെങ്കിലും ഒരു സംഭവം കിട്ടിയാല്‍ അത് പിന്നെ നാട് മുഴുവന്‍ അറിയിച്ചില്ലെങ്കില്‍ ആര്‍ക്കും (ഞാന്‍ ഉള്‍പ്പെടെ) സമധാനമാകില്ലാത്തതുകൊണ്ട് എന്റെ ഓട്ടോഗ്രാഫ് ബുക്കില്‍ കൂട്ടുകാര്‍ എഴുതുന്ന ഓരോ വരിയിലും അവളുടെ പേര്‍ ഉണ്ടായിരുന്നു...

അന്നത്തെ ആനിവേഴ്സറി ദിവസം രാത്രി എന്റെ ഓട്ടോഗ്രാഫ് കറങ്ങിത്തിരിഞ്ഞ്‌ അവളുടെ കൈകളിലൂടെ എന്റെ അടുക്കല്‍ മടങ്ങിയെത്തി..അവള്‍ എഴുതിയ താളിനായി ഞാന്‍ പരതി...2 lines..
" love fails...but friendship never fails.."
ആ ബുക്ക് വലിച്ചെറിയാന്‍ തോന്നിയെങ്കിലും അടുത്തിരുന്നവര്‍ക്ക് ആ വരികളും ആഘോഷിക്കാനുല്ലതായിരുന്നു ...ഞാന്‍ എണിറ്റു മാറി ഇരുന്നു അധികം തിരക്കില്ലാത്ത ഒരു വശത്തേക്ക്...എന്തോ..ചെറിയൊരു സങ്കടം...

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു...pre model, model, study leave, അവസാനം SSLC exam...എനിക്ക് ഉറപ്പായിരുന്നു എല്ലാം ഇവിടംകൊണ്ട് അവസാനിക്കും എന്ന്... അങ്ങിനെയിരുന്നപ്പോള്‍ തോന്നി അവളോട് ഒരു സോറി പറഞ്ഞേക്കാം...കാരണവും ഉണ്ട്..ആ ഇടക് എനിക്ക് കുറെ ചെറിയ കാര്‍ഡുകള്‍ കിട്ടി...അവയില്‍ ഒന്ന് രണ്ടു അതിലും ചെറിയ വരികളും...ആ വരികളില്‍ ഒന്നില്‍ i'm sorry എന്നുണ്ട്...ആ ഇത്തിരി സ്ഥലത്ത് ഞാന്‍ എഴുതി...

" i'm sorry for everything..i know love fails..but friendship?????
i'm sorry once again..."

പരീക്ഷ കഴിഞ്ഞ ഒരു വൈകുന്നേരം കൂട്ടുകാരന്റെ സൈക്കിളും എടുത്ത് ഞാന്‍ ഇറങ്ങി..ആ കാര്‍ടെങ്കിലും അവള്‍ക്കു കൊടുക്കണമെന്ന് എനിക്ക് അത്രക്ക്‌ ആഗ്രഹം ഉണ്ടായിരുന്നു...വീട്ടിലേക്കു നടക്കുന്ന അവളുടെ ഒപ്പമെത്തി ഞാന്‍ കാര്‍ നീട്ടി..
"എന്താ ഇത്??"
"ഒരു കാര്‍ഡ്...just ഒരു sorry"
"എനിക്ക് വേണ്ട"
"പ്ലീസ്..ഇത് വാങ്ങിക്..."
"എനിക്ക് പേടിയാ.." അവള്‍ നടന്നു...കുറെ സമയം ഞാന്‍ അവിടെത്തന്നെ നിന്നു...അവസാനം ആ കാര്‍ഡ് പല തുണ്ടുകളായി വഴിയരികിലെ ഓടയിലേക്കു വീണു...അവസാനത്തെ തുണ്ടും ഒഴുകി മറയുന്നത് നോക്കിനിന്ന ശേഷം ഞാന്‍ സൈക്കിള്‍ തിരിച്ചു...ദേഷ്യം, സങ്കടം, ചമ്മല്‍...എല്ലാം ഒരുമിച്ചായിരുന്നു അപ്പോള്‍...

പ്രതീക്ഷിച്ചതുപോലെ അതോടുകൂടി എല്ലാം അവസാനിച്ചു...പരീക്ഷ കഴിഞ്ഞു ...റിസള്‍ട്ട് വന്നു...+1,+2, പിന്നീട് 2,3 വര്‍ഷത്തേക്ക് ഞാന്‍ അവളെ കണ്ടിട്ടേ ഇല്ല...ഇടക്ക് അവളുടെ കൂടെ പഠിക്കുന്ന ആരെങ്കിലും പറഞ്ഞു കേട്ടങ്കിലായി ..അതും വല്ലപ്പോഴും...3 വര്‍ഷം കഴിഞ്ഞാണ് ഞാന്‍ പിന്നീട് അവളെ കണ്ടത്..ഒരു വൈകിട്ട് ഹോസ്റ്റലിലേക്ക് പോവാന്‍ ഇറങ്ങിയ ഞാന്‍ ടൌണിലെ തിരക്കില്‍ അവള്‍ നടന്നു പോകുന്നു...അന്ന് ഹോസ്റ്റെലില്‍ എത്തിയ ശേഷം ആദ്യം ചെയ്തത് ഓര്‍ക്കുട്ടില്‍ അവളെ തപ്പി എടുക്കുക ആയിരുന്നു...അധികം കഷ്ടപ്പെടാതെ ആ പ്രൊഫൈല്‍ കിട്ടി...വെറുതെ കയറി നോക്കി..2 ദിവസം കഴിഞ്ഞു അവളുടെ friend request വന്നു...കൂടെ ഒരു സ്ക്രാപ്പും..."ഓര്‍മ്മയുണ്ടോ???എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍???ഇപ്പോള്‍ എവിടെയാ??"
ഓര്‍മ്മയുണ്ടോന്നു...എന്നോട്...!!!!!!!!! അത് അങ്ങനെ അവസാനിച്ചു...

ഇപ്പോള്‍ 7 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു..ആകെ കൂടി അവളെ കണ്ടത് മൂന്നോ നാലോ തവണ മാത്രം...അതും ബസില്‍ വച്ചു...അവള്‍ എന്നെ കണ്ടിട്ടേ ഇല്ല...ഓണത്തിനോ ക്രിസ്തുമസിനോ, പിറന്നാളിനോ മറ്റോ വരുന്ന ഒരു സ്ക്രാപ്പ്, ഒരു ആശംസ...അതിനൊരു റിപ്ലേ.."thanks...,same to u.." ഇത്രമാത്രം....പക്ഷെ ഒന്നുണ്ട്...അവസാനം വിളിച്ച ഫോണ്‍ നമ്പര്‍ പോലും മറന്നു പോകുന്ന ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നുണ്ട് 7 വര്‍ഷം മുന്പ് വിളിച്ച ആ നമ്പര്‍... ഇന്നും ഞാന്‍ പ്രതീക്ഷികാരുണ്ട്..എന്നെങ്കിലും ഒരിക്കല്‍ ,എവിടെയെങ്കിലും വച്ചു, അവളെ വീണ്ടും കണ്ടുമുട്ടിയിരുന്നെങ്കില്‍ എന്ന്...അന്ന് ഏതെങ്കിലും ഒരു കോഫീ ഷോപ്പിന്റെ ടേബിളിന്റെ മുന്‍പിലിരുന്നു ഒരിക്കല്‍ കൂടി അവളോട് പറയാന്‍...ആ പഴയ ഇഷ്ടം ഇപ്പോളും മനസിന്റെ കോണുകളില്‍ എവിടെയോ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന്...

Wednesday, July 21, 2010

പ്രിയ കൂട്ടുകാരാ...

ഓര്‍മകളുടെ നീര്‍ച്ചാലുകള്‍ മാത്രം ബാക്കി വച്ചുകൊണ്ട് മഴ പെയ്തു തോര്‍ന്ന ഒരു നനുത്തപുലര്‍കാലത്തില്‍ അവന്‍ യാത്രയായി...മഴതുള്ളികള്‍ക്കൊപ്പം...ഉറക്കത്തിന്റെ നൂലിഴകള്‍ലോകത്തിന്റെ കണ്പീലികളെ തുന്നിച്ചേര്‍ത്ത ഏതോ ഒരു നിമിഷത്തില്‍ അവന്‍ ആശുപത്രികിടക്കയുടെ ബന്ധനങ്ങളില്‍ നിന്നും യാത്ര ആരംഭിച്ചു...നമ്മുടെ ഹൃദയങ്ങളിലേക്ക് ...


നിധീഷ്
...


10-ആം ക്ലാസില്‍ ദീപ്തി ട്യുഷന്‍ സെന്ററിലെ ഉറക്കം തൂങ്ങുന്ന പ്രഭാതങ്ങളിലാണ് ഞാന്‍ അവനെ ആദ്യം പരിചയപ്പെടുന്നത്...അവസാനത്തെ ഏതാനും മാസങ്ങള്‍ക്ക് വേണ്ടി മാത്രം എത്തിയ എനിക്ക്പരിചയത്തെക്കാള്‍ അപരിചിതത്വം കൂടുതലുണ്ടായിരുന്ന അവിടുത്തെ ക്ലാസ്മുറികളില്‍
സൗഹൃദത്തിന്റെ കരസ്പര്‍ശം എനിക്കുനേരെ നീട്ടിയ ഏതാനും ചിലരില്‍ ഒരാളായിരുന്നു അവന്‍...എന്നും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖവും, "എന്നതാടാ??" എന്ന സ്ഥിരം ചോദ്യവും, ആവശ്യത്തിനു കുടവയറും, നാക്കു കടിച്ചുള്ള ചിരിയും, കുഞ്ഞു മീശയും.....ഞാന്‍ അവനെ ശ്രദ്ധിച്ചത് അതുകൊണ്ടൊക്കെ ആയിരുന്നിരിക്കണം...എന്തായാലും ദീപ്തിയില്‍ നിന്നും ഇറങ്ങിയതോടെ സൗഹൃദവും അപ്രത്യക്ഷമായി...

പിന്നീട് ഞാന്‍ അവനെ കാണുന്നത് ഡിപോളില്‍ വച്ചാണ്...+2...തികച്ചും അപ്രതീക്ഷിതമായി ഡീപോളില്‍ വന്നു ചാടുമ്പോള്‍ ഞാന്‍ കണ്ടുമുട്ടിയ അറിയുന്ന മുഖങ്ങളില്‍ ഒന്ന് അവന്റെ ആയിരുന്നു...തുടര്‍ന്ന് 2 വര്‍ഷങ്ങള്‍...ഓര്‍മിക്കാനും പറയാനും ഉണ്ട് ഒരുപാട്...തെക്കേമുറി അച്ഛന്റെ റൂമില്‍ നിന്നും പറന്ന ഇംഗ്ലീഷ് ടെക്സ്റ്റ്‌ പിടിക്കാന്‍ ഓടിയത് മുതല്‍ റാണി ടീച്ചര്‍ മാത്സ് പഠിപ്പിച്ചതും കെമിസ്ട്രി ക്ലാസും 'ആനുവല്‍ ഡേ'യിലെ പ്രോഗ്രാമും ബ്രില്ല്യന്റ് കഥകളും... ഓര്‍മ്മകള്‍ ദീപ്തമാണ്...


+2 കഴിഞ്ഞു എന്ട്രന്‍സ് റിപിറ്റ് ചെയ്തു ജീവിതം വെറുത്തുകളയാം എന്ന് തോന്നി ബ്രില്ല്യന്റില്‍എത്തിയപ്പോളും അവനുമുണ്ടായിരുന്നു കൂടെ...ആദ്യത്തെ ഏതാനും മാസങ്ങളില്‍ ഓരോ പരീക്ഷകളുടെ റിസള്‍ട്ട്‌ വരുമ്പോളും ഞങ്ങള്‍ അന്തം വിട്ടു...ആദ്യത്തെ 20-ഇല്‍ ഒന്ന് അവന്റെ പേര്തന്നെയായിരിക്കും..."നിധീഷ് കെ കരുണ്‍...പക്ഷെ ഞെട്ടല്‍ കുറച്ചുകൂടെ ഭയങ്കരമാവാന്‍ അതിന്റെ പകുതി സമയമേ എടുത്തുള്ളൂ...ആദ്യ 20-ഇല്‍ നിന്ന അവന്റെ റാങ്ക് അവസാന 20-കളില്‍..എന്താ സംഭവിച്ചത് ആര്‍ക്കും അറിയില്ല...ചോദിച്ചാല്‍ അവന്‍ സ്ഥിരം ശൈലിയില്‍ പറയും..'ചുമ്മാ'...പിന്നീട് അവനെ കാണാന്‍ കിട്ടുന്നതെ ചുരുക്കം...കണ്ടാല്‍ തന്നെ എന്തെങ്കിലും കാരണം പറഞ്ഞു അവന്‍രക്ഷപെടും...അത് ഒരു തുടക്കമായിരുന്നു...അകല്‍ച്ചയുടെ...

ബ്രില്ല്യന്റ് കഴിഞ്ഞ ശേഷം ഇടയ്ക്കു ഒരുതവണ വീട്ടില്‍ ചെന്നപ്പോള്‍ അവന്‍ പറഞ്ഞു...മുന്നാര്‍എന്ജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ എടുത്തു എന്ന്... പിന്നീട് വീട്ടില്‍ ചെന്നാലും അവനെ കാണാതായി...മൂന്നാര്‍ എന്ജിനീയറിംഗ് എങ്ങും എത്തിയില്ല..ഇടക്ക് കേട്ടു അവന്‍ വീണ്ടും റിപിറ്റ്ചെയ്യുന്നു എന്ന്...അതും അറിയില്ല...പിന്നീട് അവനെ കാണുന്നത് ഒരു വര്‍ഷം കൂടി കഴിഞ്ഞാണ്...അന്ന്അവനെ എല്ലാവരുംകൂടി വീട്ടില്‍ചെന്നു പിടിച്ചുകൊണ്ടു പോരുകയായിരുന്നു...അന്നാണ് ഞാന്‍ അവനെഅവസാനമായി കാണുന്നത്...
അകല്‍ച്ചയുടെ ദൂരം കൂടുകയായിരുന്നു...
.............
ഓര്‍മകളിലെവിടെയോ ഒളിഞ്ഞു കിടന്നിരുന്ന പേര് പെട്ടെന്ന് തെളിഞ്ഞു വന്നത് ശനിയാഴ്ചരാവിലെ വന്ന ഫോണ്‍ കോളിലൂടെ...ഇനി ഓര്‍മ്മകള്‍ മാത്രമേ കൂട്ടായുള്ളൂ എന്ന തിരിച്ചറിവോടെഅവന്റെ വീടിന്റെ പടി കയറുമ്പോള്‍ പലതവണ കയറി ഇറങ്ങിയ പടികള്‍ മഴത്തുള്ളികള്‍ വീണു നനഞ്ഞിരുന്നു...പുറത്ത് ആരൊക്കെയോ പന്തല്‍ കെട്ടുന്നു... ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍...ഇടക്ക്വന്നു പോകുന്ന ആളുകള്‍...ഇടുങ്ങിയ വഴിയിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍...2,3 കുട്ടികള്‍ അവന്റെ ഫോട്ടോ പലയിടത്തായി ഒട്ടിക്കുന്നു...റസിടെന്റ്റ് അസോസിയേഷന്റെ അനുശോചനം... ബഹളങ്ങള്‍ക്കിടയില്‍ അകത്തെ കട്ടിലില്‍ അവന്‍ കിടക്കുന്നു..ഒരിക്കലും മായാത്ത പുഞ്ചിരി ഇന്നുംഅവന്റെ കൂടെയുണ്ട്...ഒന്നോ രണ്ടോ മഴത്തുള്ളികള്‍ തുറന്നു കിടന്നിരുന്ന ജനലഴികളില്‍ കൂടി അവന്റെ നെറ്റിയില്‍ വീണു കിടക്കുന്നുണ്ടായിരുന്നു...
.......
നമ്മുടെ നിധീഷ് ഇന്ന് നമുടെ കൂടെയില്ല....ഓര്‍മകളുടെ നൂറു വര്‍ണങ്ങള്‍ മാത്രം ബാക്കിയാക്കി മറ്റേതോ ലോകത്തിലേക്ക്‌ അവന്‍ യാത്രയാകുമ്പോള്‍ മരണത്തിലും പുഞ്ചിരിക്കുന്ന അവന്റെ ചുണ്ടുകള്‍എന്താവും നമ്മളോട് പറയാന്‍ കൊതിച്ചിട്ടുണ്ടാവുക???
പാതി വഴിയില്‍ ഇടറി വീഴുന്ന പ്രിയപ്പെട്ടവര്‍ക്കുനേരെ കണ്ണടച്ച്, തിരിച്ചറിയാന്‍ സാധിക്കാത്ത എന്തൊക്കെയോ വെട്ടിപ്പിടിക്കുന്നതിനുവേണ്ടി ലോകം നടത്തുന്ന റാറ്റ് റേസില്‍ ആര്‍ക്കും വന്നുചേരാവുന്ന അനിവാര്യമായ ഒരു ദുരന്തത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലോ അതോ നഷ്ടപ്പെട്ടുപോകുന്ന കുടുംബ ബന്ധങ്ങളും എകനായിപോകുന്ന വ്യക്തികളും അനുദിനം വര്‍ധിക്കുന്ന നമ്മുടെ ലോകത്തില്‍ മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാനെന്നുള്ള പരമമായ സത്യം എന്നെങ്കിലും മനസിലാക്കപ്പെടും എന്നുള്ള പ്രതീക്ഷയോ???അറിയില്ല...

എന്തായാലും പ്രിയ കൂട്ടുകാരാ...ജിവിതത്തിന്റെ പാതകളില്‍ നമ്മള്‍ ഇനി ഒരിക്കലും കണ്ടുമുട്ടില്ല..പക്ഷെ ഓര്‍മകളെ തടഞ്ഞു നിര്‍ത്താന്‍ കാലത്തിന്റെ ശക്തികള്‍ക്കു ആവില്ലല്ലോ...നാളെയോ ഇന്നോ നിമിഷതിലോ സംഭവിച്ചേക്കാവുന്ന മരണമെന്ന അനിവാര്യതക്ക് ശേഷം മത സംഹിതകള്‍ക്ക് തെറ്റ്പറ്റില്ല എങ്കില്‍ നമ്മള്‍ ഇനിയും കണ്ടുമുട്ടും..സ്വര്‍ഗത്തിന്റെ വാതില്‍പ്പുറങ്ങളില്‍ വച്ച്...അതുവരെ നിന്റെ സ്ഥാനം ഞങ്ങളുടെ ഹൃദയങ്ങളിലായിരിക്കും...

"Do not stand at my grave and weep,
I am not there, I do not sleep.
I am in a thousand winds that blow,
I am the softly falling snow.
I am the gentle showers of rain,
I am the fields of ripening grain.
I am in the morning hush,
I am in the graceful rush
Of beautiful birds in circling flight,
I am the star shine of the night.
I am in the flowers that bloom,
I am in a quiet room.
I am in the birds that sing,
I am in each lovely thing.
Do not stand at my grave and cry,
I am not there. I do not die."
( ലൈന്‍സ് ജെന്‍സന്‍ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തതാണ്..thanks to him)



Wednesday, June 30, 2010

മെസേജ്...

എന്താണെന്നറിയില്ല...ഇന്ന് നേരത്തെ എണീറ്റു..കുറെ സമയം കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നതാണ്..പക്ഷെ ഉറക്കം വരുന്നില്ല...പതിയെ എണീറ്റു...എല്ലാവരും നല്ല ഉറക്കത്തില്‍...ശബ്ധമുണ്ടാക്കാതെ വാതില്‍ തുറന്നു മുകളിലേക്ക് നടന്നു...

വെയില്‍ എത്താന്‍ ഇനിയും സമയം പിടിക്കും..മഞ്ഞിന്റെ നേര്‍ത്ത കണങ്ങള്‍ അന്തരീക്ഷത്തില്‍ പാറി നടക്കുന്നു ...നാട്ടിലാണെങ്കില്‍ ഈ സമയത്ത് ഒരു കോഴിയുടെ കൂവലോ, ഏതെങ്കിലും പേരറിയാത്ത പക്ഷിയുടെ പാട്ടോ...മറ്റെന്തെങ്കിലുമോ കെട്ടേനെ ..ഒന്നുകൂടി ചെവി വട്ടം പിടിച്ചു നോക്കി..ദൂരെ ഏതോ മരക്കൊമ്പിലിരുന്നു ഒരു കാക്ക കരയുന്നു...ഭക്ഷണം കണ്ടുപിടിച്ചതിന്റെ സന്തോഷം കൂട്ടുകാരെ വിളിച്ചറിയിക്കുകയായിരിക്കും ..പങ്കുവെക്കലിന്റെ ഈ പാഠങ്ങള്‍ അവയെ ആരു പഠിപ്പിച്ചു???

ഞാന്‍ ചുറ്റും നോക്കി..രാത്രിയില്‍ ആരോ ഫോണ്‍ ചെയ്യുവാന്‍ കൊണ്ടുവന്നിട്ട ഒരു കസേര മൂലയ്ക്ക് കിടക്കുന്നുണ്ട്..മഞ്ഞുത്തുള്ളികള്‍ അതില്‍ നേര്‍ത്ത നീര്‍ച്ചാലുകള്‍ തീര്‍ത്തിരിക്കുന്നു..ഒരു പ്രണയ കഥ അത് വിളിച്ചു പറയുന്നുണ്ടാവണം..പതിയെ പോയി അതില്‍ ഇരുന്നു...മുന്‍പില്‍ mc റോഡ്‌..ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങള്‍..അജ്ഞാതരായ ആളുകള്‍, ആരൊക്കെയോ എങ്ങോട്ടോ പോകുന്നു...

കുട്ടിക്കാലത്ത് കണ്ടിരുന്ന ഒരു സ്വപ്നത്തിലേക്ക് പതിയെ മനസ് ഊളിയിടുകയായിരുന്നു ..അതിനെ സ്വപ്നമെന്ന് വിളിക്കാമോ എന്ന് എനിക്ക് അറിയില്ല ഇന്നും..സ്വപ്‌നങ്ങള്‍ വളരെ കുറച്ചേ ഞാന്‍ കാണാറുള്ളൂ..കഴിഞ്ഞ വര്‍ഷത്തെ കോളേജ് മാഗസിനില്‍ മിനു എഴുതിയ പോലെ സ്വപ്‌നങ്ങള്‍ എന്നും എന്നില്‍ നിന്നും അകന്നു നിന്നിട്ടെ ഉള്ളു..ചിലപ്പോള്‍ എന്റെ ഈ സ്വപ്നം ഒരു പ്രതീക്ഷയാകാം..ആഗ്രഹമാകാം ..അറിയില്ല...

ഈ ലോകത്തിലെ ഏറ്റവും നിഗൂഡമായ ഒന്നാണ് മനുഷ്യ മനസ്..ഇത് ഞാന്‍ പറഞ്ഞതല്ല, മറ്റാരോ പറഞ്ഞതാണ്..എന്നും ഈ മനസ് എനിക്കൊരു കടംകഥ ആയിരുന്നു..കണ്മുന്നിലൂടെ നീങ്ങുന്ന ആളുകളെ കാണുമ്പോള്‍, അവരുടെ മനസ് ഒന്ന് വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍, ഒരു നിമിഷത്തേക്ക് മറ്റൊരാള്‍ ആകുവാന്‍ സാധിച്ചിരുന്നെങ്കില്‍...എന്റെ മനസ് വെമ്പല്‍ കൊല്ലും..പരകായ പ്രവേശമെന്നൊക്കെ കഥകളില്‍ പറഞ്ഞു കേട്ടിട്ടുള്ളത് എന്നെങ്കിലും ഒരിക്കല്‍ സാധ്യമായിരുന്നെങ്കില്‍...ഒരു കാലത്ത് ഞാന്‍ സച്ചിനും ഷാരുഖുമൊക്കെ ആയിട്ടുണ്ട്..ആഗ്രഹിച്ചിട്ടുണ്ട്..ഒരു നിമിഷാര്‍ധത്തെക്കെങ്കിലും...

അങ്ങിനെ ചിന്തിച്ചു ചിന്തിച്ചു ഭൂതകാലത്തില്‍ ഹാപ്പിയായി ഇരുന്ന ഞാന്‍ വര്‍ത്തമാനകാലതിലെതിയത് ഫോണ്‍ ബെല്‍ അടിക്കുന്നത് കേട്ടാണ്..'മെസേജ് '..നോക്കിയപ്പോള്‍ പഴയ ഒരു ചെങ്ങാതിയാണ്..മെസേജ് വായിച്ച ഞാന്‍ നേരെ ചെന്നെത്തിയത് ഭാവി കാലത്തില്‍..ഒരു 5,6 വര്‍ഷം കഴിഞ്ഞുള്ള സമയം..ഭൂതത്തിനും ഭാവിക്കുമിടയില്‍ വര്‍ത്തമാനത്തിനു ഒരു മെസേജിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു...ആ മെസേജ് കോളേജിനെ കുറിച്ച് ആയിരുന്നു..ആ ജീവിതത്തിന്റെ അന്ത്യത്തെ കുറിച്ച് ആയിരുന്നു...അതിന്റെ ഭാവിയെ കുറിച്ച് ആയിരുന്നു...

"ഒരു പ്രഭാതത്തില്‍ - വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു പ്രഭാതത്തില്‍ - നമ്മള്‍ തിരക്കിലായിരിക്കും ..നമ്മുടെ ജീവിതവുമായി.. അനന്തമായി നീളുന്ന ജോലി സമയങ്ങള്‍, പ്രാരബ്ധങ്ങള്‍ , കഷ്ടപ്പാടുകള്‍ ..
അന്ന് ബോറടിപ്പിക്കുന്ന ക്ലാസുകള്‍ ഉണ്ടായിരിക്കില്ല, കൂട്ടുകാരില്ല , ഫ്രീ മെസേജിന്റെ കാലഘട്ടം അവസാനിച്ചിരിക്കും..ആരുടെയൊക്കെയോ വിവാഹം കഴിഞ്ഞിരിക്കും..ഒന്നിനും നമുക്ക് സമയം ഉണ്ടായിരിക്കയില്ല...

അങ്ങിനെ, ഒരു പ്രഭാതത്തില്‍ , നിങ്ങള്‍ തുറന്നിട്ട ജാലകങ്ങളിലൂടെ വിദൂരതയിലേക്ക് നോക്കുമ്പോള്‍ പഴയ ഒരു പിടി ഓര്‍മ്മകള്‍ നിങ്ങളെ തേടി എത്തും..കട്ട് ചെയ്തു കറങ്ങി നടന്ന ക്ലാസുകള്‍, ഇടി കൂടി ടികെറ്റ് എടുത്തു കണ്ട സിനിമകള്‍, അന്ന് വലിയ കാര്യമായും പിന്നീട് ആലോചിക്കുമ്പോള്‍ തികച്ചും ബാലിശവുമായി തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടിയുള്ള ഒരു കൂട്ടം അടിപിടികള്‍, കൂട്ടുകാരുമൊത്തുള്ള ആഘോഷങ്ങളുടെ രാവുകള്‍, യാത്രകള്‍, ഒരുപാട് പ്രണയങ്ങള്‍ വിടരുകയും പൊട്ടി തകരുകയും ചെയ്ത വാകമരച്ചുവടുകള്‍...എല്ലാം എല്ലാം നിങ്ങളുടെ കണ്മുന്നിലൂടെ പാഞ്ഞു പോകും..അപ്പോള്‍ ഒരു ചെറു പുഞ്ചിരിയുടെ അകമ്പടിയോടെ രണ്ടു തുള്ളി കണ്ണുനീര്‍ നിങ്ങളറിയാതെ അടര്‍ന്നു വീഴും..നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും ഒരു നിമിഷത്തേക്കെങ്കിലും ആ കാലത്തിലേക്ക് തിരിച്ചു പോവാന്‍ പറ്റിയിരുന്നെങ്കില്‍..എല്ലാം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്.......ഈ സമയം നിങ്ങളെ ആരെങ്കിലും ഭാര്യ /അമ്മ വാതിലില്‍ മുട്ടി വിളിക്കും.." ഓഫിസില്‍ പോവാന്‍ സമയമായി...."


ഒരു മരവിപ്പായിരുന്നു ഇത് വായിച്ചു കഴിഞ്ഞപ്പോള്‍..അനിവാര്യമായ ഒരു ഭാവികാല ദുരന്തം മുന്‍പില്‍ കണ്ട അവസ്ഥ..ക്രമേണ ആ മരവിപ്പിലേക്ക് ഞാന്‍ സ്വയം താദാത്മ്യം പ്രാപിക്കുകയായിരുന്നു...എന്റെ കോളേജ്......

ജോലി കിട്ടുമെന്ന കാര്യത്തില്‍ വലിയ ഉറപ്പോന്നുമില്ലെങ്കിലും പണിയൊന്നുമില്ലാതെ ഉണര്‍ന്നെനീല്‍ക്കുന്ന ഒരു പ്രഭാതവും തുറന്നിട്ട ജാലകവും എന്റെ പ്രഗ്ഞ്ഞയില്‍ തെളിഞ്ഞു വന്നു..കോളേജിലെ പകലുകളും ഹോസ്ടലിലെ രാവുകളും അവയ്ക്ക് കൂട്ടായി എത്തി...പിന്നാലെ കുറെ അടിപിടികളുടെ ചിരിപ്പിക്കുന്ന ഓര്‍മ്മകള്‍...എല്ലാം വരി വരിയായി കടന്നു വരികയാണ്..ആ മേസേജിലെ പോലെ പ്രണയ സന്ദേശങ്ങള്‍ കൈമാറിയിരുന്ന വാകമരചുവടുകളും വിശാലായ ക്യാന്റീനുമൊന്നും എന്റെ കോളെജിനു അവകാശപ്പെടാനില്ലെങ്കിലും അതിന്റെ 4 കോണ്ക്രീറ്റ് ചുവരുകള്‍ക്കും പറയാനുണ്ടാകും ഒരുപിടി കഥകള്‍....ഒരിക്കലും മറക്കാത്ത കുറെ ഓര്‍മ്മകള്‍...

ചിന്തകള്‍ അങ്ങിനെ അങ്ങിനെ പോവുകയാണ്...നഷ്ടങ്ങളുടെ കണക്കു പുസ്തകങ്ങളും തേടി...

മുഖം പൊളളാന്‍ തുടങ്ങിയപ്പോളാണ് എനിക്ക് ബോധം വന്നത്..വീണ്ടും വര്‍ത്തമാനകാലത്തില്‍..ചുറ്റും നോക്കി..ടെറസില്‍ മുഴുവന്‍ വെയില്‍ പരന്നിരിക്കുന്നു...പ്രണയകാവ്യം രചിച്ച മഞ്ഞുതുള്ളികള്‍ ചരമഗീതമെഴുതി എങ്ങോ പൊയ് മറഞ്ഞിരിക്കുന്നു...ഞാന്‍ എണീറ്റു...

താഴേക്കു പടികളിറങ്ങുമ്പോള്‍ മനസ് തേങ്ങുകയായിരുന്നു..ഇനി 3-ഓ, 4-ഓ മാസങ്ങള്‍..എല്ലാം അവസാനിക്കുകയാണ്..പ്രോജക്ടും സ്റ്റടിലീവും വീണ്ടും മാസങ്ങള്‍ അപഹരിക്കും..ഒരു പാട് പേടിച്ച സെമിനാറും കഴിഞ്ഞിരിക്കുന്നു...സമയം മുന്‍പത്തേക്കാളും കൂടുതല്‍ വേഗം ആര്‍ജിച്ചിരിക്കുന്നുവോ????

താഴെ എത്തി..ഇപ്പോളും ആരും എണീറ്റിട്ടില്ല..ആര്‍ക്കും കോളേജില്‍ പോവാന്‍ പ്ലാന്‍ ഇല്ലാന്നു തോന്നുന്നു...കട്ടിലില്‍ കയറി കിടന്നു...മനസ്സില്‍ എവിടെയൊക്കെയോ ഒരു വിങ്ങല്‍..ഒരു വേദന...പതിയെ മുഖത്ത് കൈ ഓടിച്ചു..ചെറിയ നനവ്‌..എന്റെ കണ്ണും നിറഞ്ഞിരുന്നുവോ....

Friday, June 25, 2010

തുടക്കം...

അക്ഷരങ്ങളുടെ ലോകത്തിലേക്ക്‌ അങ്ങനെ ഞാനും കാലെടുത്തുവെക്കട്ടെ...പഴയ ആ ഒന്നാം ക്ലാസുകാരന്‍ തന്റെ കണ്മുന്നില്‍ ചിതറി കിടന്ന അക്ഷര കൂട്ടങ്ങളെ 'തറ'യായും 'പന'യായും കൂട്ടിവായിച്ച നാള്‍ മുതല്‍ ഇന്നുവരെ അക്ഷരങ്ങളുടെ ആ മായികലോകത്തിലെ ഒരു മണല്‍ തരിയെങ്കിലും ആവാന്‍ വെമ്പിയ മനസ്...ആ സ്വപ്നത്തിലേക്കുള്ള യാത്രയില്‍ എന്റെ കൈപിടിച്ച് നടത്താന്‍ നിങ്ങള്‍ ഓരോരുത്തരും ഉണ്ടെന്ന വിശ്വാസത്തില്‍ ഞാന്‍ തുടങ്ങുകയാണ്...പ്രതീക്ഷയോടെ...