Wednesday, March 9, 2011

ഇല...

ഒഴുകുവാന്‍ ഇനിയും ജലം അവശേഷിക്കുന്ന ആ പുഴയുടെ കരയില്‍ നിന്നിരുന്ന ഇലഞ്ഞി മരത്തിന്റെ ചില്ലകളില്‍ ചെറുകാറ്റു വീശിയടിച്ചു...
ഒരു നിമിഷത്തെ ഹൃദയഭേദകമായ വേദനയ്ക്കൊടുവില്‍ ഇളംകാറ്റില്‍ ആടിയാടി ഒരു വയസന്‍ ഇല താഴേക്കു പതിച്ചു...

ഞെട്ടറ്റ നിമിഷത്തിലെ നുറുങ്ങുന്ന വേദനയ്ക്ക് ശേഷം കുഞ്ഞു കാറ്റിന്റെ മടിയില്‍ തല ചായ്ച്ചു, താഴെ പുഴയിലേക്ക് വീഴുമ്പോള്‍ ആ ഇല തന്റെ പ്രിയപ്പെട്ട സ്വപ്നത്തെ പുല്‍കാന്‍ കൊതിച്ചു...

ആ നിമിഷത്തിലെക്കുള്ള ദൂരം ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം...

ഓര്‍മ്മകള്‍ നമ്മുടെ ഇലയെ മാടി വിളിച്ചു..ഒരു കാലത്ത് ഹരിതാഭാമായിരുന്ന തന്റെ ശരീരം ഇന്ന് മഞ്ഞച്ചിരിക്കുന്നു..ഞരമ്പുകളില്‍ നീരോട്ടം കുറഞ്ഞിരിക്കുന്നു..കളിക്കൂട്ടുകാരായിരുന്ന പലരും സമയംതെറ്റി വീശുന്ന കാറ്റില്‍ ജീവിതം അവസാനിപ്പിച്ചു മണ്ണില്‍ അലിഞ്ഞിരിക്കുന്നു..

ശരീരത്തിലെ വാര്‍ധക്യം
മനസിനെ ബാധിക്കാത്ത നമ്മുടെ ഇല ഇങ്ങിനെ ചിന്തിച്ചിരിക്കണം...
"ഞാന്‍ ജനിച്ചപ്പോളും എന്റെ നിറം മഞ്ഞയായിരുന്നല്ലോ...
ഈ വാര്‍ദ്ധക്യം ഒരര്‍ഥത്തില്‍ ശൈശവം തന്നെ..."

ഇലയ്ക്ക് ഒരു പാട് ആഗ്രഹ
ങ്ങള്‍ ഉണ്ടായിരുന്നു...യാത്രകള്‍..യാത്ര ചെയുവാന്‍...കാണാത്ത നാടുകള്‍.‍..കിളികളും കാറ്റും പറഞ്ഞുകേട്ട കാണാന്‍ കൊതിക്കുന്ന ഒരു നൂറു കാഴ്ചകള്‍...അതിനായി ഒഴുകുന്ന പുഴയെ പുല്‍കാന്‍ അവന്‍ കൊതിച്ചു...പുഴക്കൊപ്പം യാത്രചെയ്യുന്ന രംഗം പല രാത്രികളും അവന്റെ സ്വപ്നങ്ങളെ അപഹരിച്ചു...ആ രാവുകളില്‍ മീനുകള്‍ അവനു അകമ്പടിയായി...പുഴയോരത്തെ മരങ്ങളിലെ ഇനിയും കൊഴിയാത്ത ഇലകള്‍ അവനെ നോക്കി അസൂയ പൂണ്ടു...

അങ്ങനെ ആ ഇല തന്നെ പുഴയിലെത്തിക്കുവാന്‍ വേണ്ടി വീശുന്ന കാറ്റിനെ കാത്തിരുന്നു...ഇന്ന് വരെ...

ഇല അപ്പോളും
താഴേക്കു വീണുകൊണ്ടിരുന്നു...പുഴയുടെ കുളിരിനെ തൊടാന്‍ അത് തന്റെ കണ്ണുകളടച്ചു...
.............................
..........................

കാറ്റിനു ശക്തി കൂടി...അത് വേഗത്തില്‍ വീശാന്‍ തുടങ്ങി...ഇല പറന്നു പുഴയോരത്തെ കരിയിലകൂട്ടത്തില്‍ ചെന്ന് വീണു..
കണ്ണ് തുറന്ന ഇല കണ്മുന്നിലൂടെ ഒഴുകുന്ന പുഴയെ ഞെട്ടലോടെ, കൊതിയോടെ നോക്കി...

എല്ലാം അവസാനിച്ചിരിക്കുന്നു...എന്നാലും തന്നെ പുഴയിലെത്തിക്കുന്ന മറ്റൊരു കാറ്റിനായി ആ ഇല പ്രതീക്ഷയോടെ അവി
ടെ കാത്തു കിടന്നു...മറ്റനേകം ഇലകളോടൊപ്പം...

Wednesday, March 2, 2011

പണം

ആകാശത്തെ താങ്ങി നിര്‍ത്തുന്ന ആ ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിലെ ഇടുങ്ങിയ മുറികളില്‍ ഒന്നിലും ചന്ദനമുട്ടികള്‍ അടുക്കി തീ കൊളുത്താന്‍ സാധിക്കില്ല എന്ന് മനസിലായപ്പോലാണ് അയാള്‍ താഴെ ഭൂമിയില്‍ ആറടി മണ്ണ് തേടിയുള്ള യാത്ര ആരംഭിച്ചത്...ജീവിക്കാനുള്ള യാത്രകള്‍ക്കിടയില്‍ ആഗ്രഹമില്ലതിരുന്നിട്ടും കാലം വാര്‍ധക്യത്തിന് വഴിമാറി...മരുഭൂമിയുടെ തീച്ചൂളയില്‍ തിളച്ചു മറിഞ്ഞ പ്രവാസി ജീവിതത്തിനു ശേഷം നാട്ടിലെത്തി ഭൂമിക്കും ആകാശതിനുമിടയില്‍ കുറച്ചു സ്ഥലം വാങ്ങി താമസം തുടങ്ങിയപ്പോള്‍ മനസ്സില്‍ പഴയൊരു സ്വപ്നം കടന്നു വന്നു...
പണ്ടെങ്ങോ വിട്ടുപോന്ന തന്റെ നാട്...അവിടെ ഒരു തരി മണ്ണ്...
.............................

ഇന്ന് അയാള്‍ യാത്രയിലാണ്...ആ സ്വപ്നത്തിലേക്ക്....കാറിന്റെ പിന്‍ സീറ്റില്‍ ചാരിയിരുന്നു കണ്ണുകളടച്ചപ്പോള്‍ ചെരിഞ്ഞു പെയുന്ന മഴയില്‍ കുടയും ബാഗുമായി അമ്മയുടെ കൈ പിടിച്ചു സ്കൂളിന്റെ പടികയറി പോകുന്ന ഒരു കുട്ടിയുടെ രൂപം തെളിഞ്ഞു വന്നു...

കുട്ടി ചോദിച്ചു..."അമ്മേ, ഞാന്‍ എന്തിനാ അമ്മേ സ്കൂളില്‍ പോകുന്നെ??"
"മോന്‍ സ്കൂളില്‍ പോയി പഠിച്ചു വല്യ ആളായി ഒരുപാട് കാശൊക്കെ ഉണ്ടാക്കിയിട്ട് വേണ്ടേ നമുക്ക് പുതിയ വീടും കാറും, കുട്ടന് പുത്തനുടുപ്പുമൊക്കെ വാങ്ങാന്‍ പറ്റൂ..."
അമ്മയുടെ വാക്കുകളില്‍ കുട്ടി ഇങ്ങനെ വായിച്ചെടുത്തു.."ഒരുപാട് കാശുണ്ടാക്കണം.."

കുട്ടി വളര്‍ന്നു..അവന്റെ കണ്മുന്നിലെ കൊച്ചു സ്ക്രീനില്‍ മോഹന്‍ലാലും സുരേഷ്ഗോപിയും തെക്കുവടക്ക് നടന്നു പഠിപ്പിച്ചു..."പണം..പണമാണ് എല്ലാം..". കൂട്ടത്തില്‍ ഒരു ഉപദേശവും.."മാര്‍ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം..."

ജീവിതം ആഘോഷിക്കുവാനുള്ളതാണെന്ന് ഉറപ്പിച്ച കൌമാരത്തിന്റെ വിലകൂടിയ സ്വപ്നങ്ങളെ അച്ഛന്‍ പണമില്ലാത്തതിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തിയപ്പോള്‍ ഒരിക്കല്‍ക്കൂടി തീരുമാനങ്ങള്‍ ശക്തമായി..

ഒരുപാട് പ്രതീക്ഷകളുമായി നടന്നുകയറിയ കോളേജിന്റെ പടവുകളില്‍ എവിടെയോ വച്ച് കണ്ടുമുട്ടി ഒടുവില്‍ പിരിഞ്ഞുപോയ കൂട്ടുകാരിയും ചോദിച്ചു ട്രീറ്റ്...കൈയില്‍ കാശ് ഇല്ലാത്തതുകൊണ്ട് കാഴ്ച്ചക്കാരനാകേണ്ടി വന്ന ഒട്ടനവധി അവസരങ്ങള്‍...

ഒടുവില്‍ അയാള്‍ പ്രവാസിയായി....

പക്ഷെ കഥ മാറുകയായിരുന്നു....പണതിനായുള്ള യാത്രയില്‍ ഇടയ്ക്കു എവിടെയോവച്ച് അയാളില്‍ പുതിയൊരു ചിന്ത കടന്നു വന്നു... എന്നോ നഷ്ടപ്പെട്ടുപോയ കുറച്ചു നിമിഷങ്ങളുടെ സൌന്ദര്യം ഗൃഹാതുരത്വമെന്ന പേരില്‍ കച്ചവടച്ചരക്കാക്കപ്പെട്ടപ്പോളും ചാനലുകളിലെ സാഹിത്യം വഴിഞ്ഞൊഴുകുന്ന വാക്കുകളും കാഴ്ചകളും അയാളെ പുതിയൊരു സ്വപനത്തിലേക്ക് നയിച്ചു...തിരിച്ചു നാട്ടിലെത്തുക എന്ന സ്വപ്നം...പക്ഷെ ആ
സ്വപ്നം യാധാര്‍ത്യമാവാന്‍ ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടിവന്നു...
...........................

അയാളിലെ ഓര്‍മ്മകള്‍ ഒരു നെടുവീര്‍പ്പായി...അടഞ്ഞിരുന്ന കണ്ണുകളിലെ ഇരുളിന് കട്ടി കൂടി...ഇടതു നെഞ്ചില്‍ എവിടെയൊക്കെയോ ആരോ ഇക്കിളിയിടുന്നതുപോലെ...നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു...എന്തിനോവേണ്ടി ഉയര്‍ന്ന കൈ നിശ്ചലമായി താഴേക്ക്‌ വീണു...
............................

ഒരു ദിവസത്തെ ദുഖാചരണം...എങ്ങുനിന്നോ പൊഴിഞ്ഞ കണ്ണുനീരുകള്‍..ഒടുവില്‍ ഇലക്ട്രിക്‌ ശ്മശാനത്തിലെ തീച്ചൂളയില്‍ എരിഞ്ഞു അടങ്ങാന്‍ ഊഴം കാത്തു കിടക്കുമ്പോള്‍ ആരോ ചൂണ്ടി കാണിച്ചു..."അവിടെ പണം അടച്ചോളൂ.."

Tuesday, March 1, 2011

ഓര്‍മകളെകുറിച്ചുള്ള ഓര്‍മ്മകള്‍...

പലയിടങ്ങളിലായി പൊളിഞ്ഞു തുടങ്ങിയ ആ സിമന്റ് പടവുകളിറങ്ങുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു...വശങ്ങളിലെ കൈവരികളില്‍ മഴത്തുള്ളികള്‍ മണ്ണിലലിയാന്‍ ഒരു ചെറു കാറ്റിനെ കാത്തിരിക്കുന്നു...കര്‍ക്കിടമാസം കഴിഞ്ഞിട്ടും തോരാതെ പെയ്യുന്ന മഴ ഒട്ടൊന്നു കുറഞ്ഞപ്പോള്‍ പുറത്തേക്ക് ഇറങ്ങിയതാണ് ഞാന്‍...മഴ ഇപ്പോളും ചാറുന്നുണ്ട്...മുന്നില്‍ മലങ്കര ഡാമിന്റെ ജലാശയം..പച്ചയും നീലയും നിറങ്ങളിലായി നിറഞ്ഞു കിടക്കുന്ന ജലാശയത്തില്‍ കുഞ്ഞു മഴത്തുള്ളികള്‍ വലയങ്ങള്‍ തീര്‍ക്കുന്നു...ദൂരെ ഇലവീഴാ പൂഞ്ചിറ മലകളെ കോടമഞ്ഞ്‌ മൂടി തുടങ്ങിയിരിക്കുന്നു..ഇടതു വശത്ത്‌ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലങ്കര എസ്റ്റെട്ടിലെ റബര്‍ മരങ്ങള്‍ക്കിടയിലൂടെ മഞ്ഞു കണങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നു...

നിരവധി തവണ പകലും രാത്രിയും ഒക്കെയായി കറങ്ങി നടന്നിട്ടുള്ള ഈ വഴികളില്‍ ഇന്ന് ആളും അനക്കവുമില്ല...ഇടക്ക് മണ്ണുമായി വന്നു പോകുന്ന ടിപ്പര്‍ ലോറികള്‍...കുന്നിക്കുരുപോലും വിറ്റു കാശാക്കുന്ന മലയാളിയുടെ പുതിയ ബിസിനസ്...ഡാമിലെക്കിറങ്ങി കിടക്കുന്ന ഒരു പടിയില്‍ ഞാന്‍ ഇരുന്നു..

മനസ് പതിയെ ഓര്‍മകളുടെ പടവുകള്‍ കയറി..കോളേജിന്റെയും ഹോസ്റ്റലിന്റെയും സുഗന്ധം ആ പടവുകള്‍ക്കുണ്ടായിരുന്നു...പലകുറി പറഞ്ഞുതീര്‍ത്ത വിശേഷങ്ങള്‍, ഒരായിരം പ്രണയ കഥകള്‍, പങ്കുവച്ച സ്വപ്‌നങ്ങള്‍, മായ്ച്ചു കളഞ്ഞ പിണക്കങ്ങള്‍...കാലം പുറകിലേക്ക് കറങ്ങുനതുപോലെ...ഒരിക്കല്‍ക്കൂടി ആ ഏകാന്തതയില്‍ ഞാന്‍ ഭൂതകാലത്തിലെ ചിത്രങ്ങള്‍ കണ്ടു...അവയ്ക്കൊപ്പം യാത്ര ചെയ്തു...കാഴ്ചകള്‍ കണ്ടു...പൊട്ടിച്ചിരിച്ചു...ഇടയില്‍ എപ്പോളോ കണ്ണില്‍ ചെറു ചൂട് നിറഞ്ഞു...എന്റെ ജീവിതം ആ പടവുകളില്‍ എങ്ങനെയോ ബന്ധപ്പെട്ടിരിക്കുന്നതായി തോന്നി...

പൊടുന്നനെ എങ്ങുനിന്നോ പറന്നുവന്ന ഒരു പൊന്മാന്‍, ജലത്തിന്റെ സംരക്ഷണത്തില്‍ ഒരു നിമിഷതെക്കെങ്കിലും അഹങ്കരിച്ചുപോയ ഒരു മീനിനെയും കൊത്തിയെടുത്തു പറന്നു...ചുറ്റും വെള്ളത്തുള്ളികള്‍ തെറിച്ചു വീണു..കൂട്ടത്തില്‍ എന്റെ ഓര്‍മകളും..ഒരു ദീര്‍ഘനിശ്വാസത്തില്‍ അവ അലിഞ്ഞു ഇല്ലാതായി...തല്‍ക്കാലത്തെക്കെങ്കിലും...
........................................

ഓര്‍ക്കുട്ടും ഫെസ്ബുക്കും മൊബൈലും കമ്പ്യൂട്ടറും ടിവിയുമൊക്കെ അടിച്ചെല്‍പ്പിച്ച ഏകാന്തത...ചുറ്റിനും എല്ലാവരും ഉണ്ടെന്നു വിളിച്ചു പറയുമ്പോളും ഏകനായി നടക്കേണ്ടി വരുന്ന, സത്യത്തില്‍ കൂട്ടിനു ആരുമില്ലാത്ത ഇന്നത്തെ ലോകം...ഓടിത്തീര്‍ക്കാന്‍ 24 മണിക്കൂര്‍ തികയാതെ വരുന്ന ജീവിതം...നഷ്ടമാകുന്ന ഓര്‍മ്മകള്‍...ആ തിരക്കിന്റെ കണ്ണിയാകുന്നതിനു മുന്‍പ് എനിക്കായി ഇനിയും അവശേഷിച്ചിരിക്കുന്ന ഏതാനും മണിക്കൂറുകള്‍...ആ മണിക്കൂറുകളില്‍ ഓര്‍മകളെ കുറിച്ചുള്ള ഓര്‍മ്മകളുമായാണ് ഞാന്‍ ഈ വഴി വന്നത്...ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ എഴുതി നിറച്ചിരിക്കുന്ന വിവരണങ്ങള്‍ക്കോ, പറഞ്ഞുകൊടുക്കുന്ന വാക്കുകള്‍ക്കോ പകര്‍ന്നു നല്‍കാനാവുന്നതിലും കൂടുതല്‍ സൌരഭ്യം തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ ക്ഷണിക്കാതെ കടന്നുവരുന്ന ഓര്‍മ്മകള്‍ക്കുണ്ട് എന്നുള്ളതിന് തെളിവ് ഇപ്പോള്‍ എന്റെ കണ്മുന്നിലുള്ള ഈ ജലാശയം മാത്രം...

മാനം വീണ്ടും കറുത്ത് തുടങ്ങിയിരിക്കുന്നു...കാലത്തിന്റെ അനിവാര്യതകള്‍ക്കു മുന്നില്‍ പ്രകൃതിയും തലകുനിക്കുന്നതുപോലെ...ചിലപ്പോള്‍ എനിക്കും ഓര്‍മകളെ നഷ്ടമാകാന്‍ തുടങ്ങുകയായിരിക്കും...