Sunday, June 12, 2011

രാത്രിമഴ

മഴക്കാറുകള്‍ ഇരുണ്ടു കൂടിയ സായാഹ്നമാനത്തിന്റെ ചുവട്ടിലെ ഓലപ്പുരയില്‍ നിന്നും ഒരു സുഗതകുമാരി കവിത ഉയര്‍ന്നു കേട്ടു...

"രാത്രിമഴ,

ചുമ്മാതെ കേണും ചിരിച്ചും

വിതുമ്പിയും നിര്‍ത്താതെ

പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും

കുനിഞ്ഞിരിക്കുന്നൊരു യുവതിയാം

ഭ്രാന്തിയെപ്പോലെ

രാത്രിമഴ,

പണ്ടെന്റെ സൌഭാഗ്യരാത്രികളിലെന്നെ

ചിരിപ്പിച്ച ,

കുളിര്‍ കോരിയണിയിച്ച

വെണ്ണിലാവേക്കാള്‍ പ്രിയം

തന്നുറക്കിയോരന്നത്തെയെന്‍പ്രേമസാക്ഷി

രാത്രിമഴ, രാത്രിമഴയോടു ഞാന്‍ പറയട്ടെ, നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍ ..."


ചിമ്മിനി വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ പാഠപുസ്തകത്തിന്റെ നരച്ച താളുകള്‍ മറിയുന്നതിനിടയില്‍ പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു...


മേല്‍ക്കൂരയുടെ ദാരിദ്ര്യതില്‍കൂടി ഒഴുകി വീണ മഴത്തുള്ളികള്‍ പുസ്തകതാളുകളില്‍ വീണു പരന്നു....


മഴക്കൊപ്പം കടന്നുവന്ന കാറ്റ് ചിമ്മിനി വിളക്കിന്റെ നാളത്തെയും തന്റെകൂടെ കൊണ്ടുപോകാന്‍ ശ്രമിച്ചു...


ഒടുവില്‍ പുസ്തകത്തില്‍ വീണ മഴത്തുള്ളികള്‍ ഒപ്പിയെടുക്കാന്‍ ശ്രമിക്കവേ അവസാനത്തെ പ്രകാശവും നേര്‍ത്ത പുക ചുരുളുകളായി കാറ്റില്‍ അലിഞ്ഞു ചേര്‍ന്നു..

പൂപ്പലിന്റെ മണമുള്ള ആ രാത്രിയില്‍ തറയില്‍ വിരിച്ച പായയില്‍ ഇനിയും എത്തിനോക്കിയിട്ടില്ലാത്ത ഉറക്കത്തിനായി കാത്തു കിടക്കവേ മഴയുടെ ശോകാര്‍ദ്ര സംഗീതത്തിനു വേഗം കൂടി വരുന്നത് അവന്‍ അറിഞ്ഞു...


കവിതയില്‍ വര്‍ണിച്ച മഴയുടെ സൌന്ദര്യം കണ്ടെത്തുവാന്‍ തന്റെ കണ്ണുകള്‍ക്ക്‌ ഒരിക്കലും കഴിയില്ല എന്ന പൂര്‍ണബോധ്യത്തോടെ പ്രതീക്ഷയുടെ മറ്റൊരു പുലര്‍കാലതിനായി കാത്തുകിടക്കുമ്പോള്‍ 'രാത്രിമഴ'യുടെ താളുകള്‍ മഴയില്‍ കുതിര്‍ന്നുകൊണ്ടിരുന്നു....