Monday, February 18, 2013
ഒരു മുത്തശ്ശി കഥ..
പായലുപിടിച്ചു തുടങ്ങിയ ഒരു കല്ലിന്‍റെ മുകളില്‍ ഇരുന്നുകൊണ്ട് ഞാന്‍ ഒരു കഥ പറയാന്‍ ആരംഭിച്ചു... മുകളില്‍ മാവിന്‍റെ ചില്ലകള്‍ ഇളകിക്കൊണ്ടിരുന്നു... വര്‍ഷങ്ങളായുള്ള സൗഹൃദം...
പഴയ കഥയാണ്... പഴയതെന്നും വച്ച് നൂറ്റാണ്ടുകളുടെ പഴക്കം ഒന്നുമില്ല... കുറച്ച് വര്‍ഷങ്ങള്‍... കുറച്ച് അധികം വര്‍ഷങ്ങള്‍...
ദൂരദര്‍ശനിലെ 4 മണി സിനിമ ആളുകള്‍ ഒരുമിച്ച് ഇരുന്നു കണ്ടിരുന്ന കാലഘട്ടം...
കൈയില്‍ കെട്ടിയിരിക്കുന്ന ചരടിന്റെ നിറം നോക്കി ആളുകള്‍ ജാതിയും മതവും തിരിച്ചറിയാന്‍ തുടങ്ങുന്ന സമയം... നമ്മുടെ അമ്പലവും പള്ളിയുമൊക്കെ നിന്‍റെ അമ്പലവും എന്‍റെ പള്ളിയുമായി അറിയപ്പെടാന്‍ ആരംഭിക്കുന്ന സമയം.. .
മനുഷ്യനെ സോഷ്യല്‍ ആക്കാന്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അയല്‍പക്കത്ത് താമസിക്കുന്നത് ആരാണെന്നെന്ന് ആളുകള്‍ക് തിരിച്ചറിയാമായിരുന്ന കാലം...
ജനങ്ങള്‍ എന്നാല്‍ വോട്ട് ചെയ്യുവാന്‍ ഉള്ള യന്ത്രങ്ങള്‍ മാത്രമാണെന്ന് എല്ലാ രാഷ്ട്രീയക്കാരും അന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നില്ല... വിദ്യാഭ്യാസം എന്നാല്‍ കച്ചവടം ആണെന്നും കച്ചവടം ലാഭത്തിനു വേണ്ടി ഉള്ളതായിരിക്കണമെന്നുമുള്ള സത്യങ്ങള്‍ എല്ലാ കച്ചവടക്കാരും മനസിലാക്കിയിരുന്നില്ല അന്ന്...
പണം ഒരു അവശ്യ വസ്തു ആണെങ്കിലും അതായിരിക്കണം എല്ലാം എന്ന് ജനങ്ങള്‍ മനസിലാക്കിതുടങ്ങുന്നതെ ഉണ്ടായിരുന്നൊള്ളൂ അന്ന്... അധ്വാന വര്‍ഗ സിദ്ധാന്ധങ്ങളെ കുറിച്ചു പഠിപ്പിക്കാന്‍ സ്ഥാപനങ്ങളും നിലവില്‍ വന്നിരുന്നില്ല...
പെട്രോളിനും ഡീസലിനും അരിക്കും മണ്ണെണ്ണക്കും എന്തിനു പച്ച വെള്ളത്തിനും വരെ ഇന്നത്തേതിനേക്കാള്‍ നാലില്‍ ഒന്ന് മാത്രം വില ഉണ്ടായിരുന്ന ആ കാലഘട്ടത്തിലും മലയാളികള്‍ മാവേലിയുടെതെന്നു പറയപ്പെടുന്ന ആ സുവര്‍ണ കാലഘട്ടത്തെ ഓര്‍ത്തു നെടുവീര്‍പ്പിട്ടു....
എന്‍റെ മുത്തശ്ശിയും നെടുവീര്‍പ്പിട്ടു... മാവേലിയെ ഓര്‍ത്തല്ല... ഒന്നിനെകുറിച്ചും ചിന്തിക്കാതെ വെറുതെ തെക്ക് വടക്ക് നടക്കുന്ന എന്നെ ഓര്‍ത്ത്..
Sunday, June 12, 2011
രാത്രിമഴ
മഴക്കാറുകള്‍ ഇരുണ്ടു കൂടിയ സായാഹ്നമാനത്തിന്റെ ചുവട്ടിലെ ഓലപ്പുരയില്‍ നിന്നും ഒരു സുഗതകുമാരി കവിത ഉയര്‍ന്നു കേട്ടു...
"രാത്രിമഴ,
ചുമ്മാതെ കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു യുവതിയാം
ഭ്രാന്തിയെപ്പോലെ
രാത്രിമഴ,
പണ്ടെന്റെ സൌഭാഗ്യരാത്രികളിലെന്നെ
ചിരിപ്പിച്ച ,
കുളിര്‍ കോരിയണിയിച്ച
വെണ്ണിലാവേക്കാള്‍ പ്രിയം
തന്നുറക്കിയോരന്നത്തെയെന്‍പ്രേമസാക്ഷി
രാത്രിമഴ, രാത്രിമഴയോടു ഞാന്‍ പറയട്ടെ, നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍ ..."
ചിമ്മിനി വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ പാഠപുസ്തകത്തിന്റെ നരച്ച താളുകള്‍ മറിയുന്നതിനിടയില്‍ പുറത്ത് മഴ പെയ്തു തുടങ്ങിയിരുന്നു...
മേല്‍ക്കൂരയുടെ ദാരിദ്ര്യതില്‍കൂടി ഒഴുകി വീണ മഴത്തുള്ളികള്‍ പുസ്തകതാളുകളില്‍ വീണു പരന്നു....
മഴക്കൊപ്പം കടന്നുവന്ന കാറ്റ് ചിമ്മിനി വിളക്കിന്റെ നാളത്തെയും തന്റെകൂടെ കൊണ്ടുപോകാന്‍ ശ്രമിച്ചു...
ഒടുവില്‍ പുസ്തകത്തില്‍ വീണ മഴത്തുള്ളികള്‍ ഒപ്പിയെടുക്കാന്‍ ശ്രമിക്കവേ അവസാനത്തെ പ്രകാശവും നേര്‍ത്ത പുക ചുരുളുകളായി കാറ്റില്‍ അലിഞ്ഞു ചേര്‍ന്നു..
പൂപ്പലിന്റെ മണമുള്ള ആ രാത്രിയില്‍ തറയില്‍ വിരിച്ച പായയില്‍ ഇനിയും എത്തിനോക്കിയിട്ടില്ലാത്ത ഉറക്കത്തിനായി കാത്തു കിടക്കവേ മഴയുടെ ശോകാര്‍ദ്ര സംഗീതത്തിനു വേഗം കൂടി വരുന്നത് അവന്‍ അറിഞ്ഞു...
കവിതയില്‍ വര്‍ണിച്ച മഴയുടെ സൌന്ദര്യം കണ്ടെത്തുവാന്‍ തന്റെ കണ്ണുകള്‍ക്ക് ഒരിക്കലും കഴിയില്ല എന്ന പൂര്‍ണബോധ്യത്തോടെ പ്രതീക്ഷയുടെ മറ്റൊരു പുലര്‍കാലതിനായി കാത്തുകിടക്കുമ്പോള്‍ 'രാത്രിമഴ'യുടെ താളുകള്‍ മഴയില്‍ കുതിര്‍ന്നുകൊണ്ടിരുന്നു....
Wednesday, March 9, 2011
ഇല...
ഒരു നിമിഷത്തെ ഹൃദയഭേദകമായ വേദനയ്ക്കൊടുവില്‍ ഇളംകാറ്റില്‍ ആടിയാടി ഒരു വയസന്‍ ഇല താഴേക്കു പതിച്ചു...
ഞെട്ടറ്റ നിമിഷത്തിലെ നുറുങ്ങുന്ന വേദനയ്ക്ക് ശേഷം കുഞ്ഞു കാറ്റിന്റെ മടിയില്‍ തല ചായ്ച്ചു, താഴെ പുഴയിലേക്ക് വീഴുമ്പോള്‍ ആ ഇല തന്റെ പ്രിയപ്പെട്ട സ്വപ്നത്തെ പുല്‍കാന്‍ കൊതിച്ചു...
ആ നിമിഷത്തിലെക്കുള്ള ദൂരം ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം...
ഓര്‍മ്മകള്‍ നമ്മുടെ ഇലയെ മാടി വിളിച്ചു..ഒരു കാലത്ത് ഹരിതാഭാമായിരുന്ന തന്റെ ശരീരം ഇന്ന് മഞ്ഞച്ചിരിക്കുന്നു..ഞരമ്പുകളില്‍ നീരോട്ടം കുറഞ്ഞിരിക്കുന്നു..കളിക്കൂട്ടുകാരായിരുന്ന പലരും സമയംതെറ്റി വീശുന്ന കാറ്റില്‍ ജീവിതം അവസാനിപ്പിച്ചു മണ്ണില്‍ അലിഞ്ഞിരിക്കുന്നു..
ശരീരത്തിലെ വാര്‍ധക്യം മനസിനെ ബാധിക്കാത്ത നമ്മുടെ ഇല ഇങ്ങിനെ ചിന്തിച്ചിരിക്കണം...
"ഞാന്‍ ജനിച്ചപ്പോളും എന്റെ നിറം മഞ്ഞയായിരുന്നല്ലോ...ഈ വാര്‍ദ്ധക്യം ഒരര്‍ഥത്തില്‍ ശൈശവം തന്നെ..."
ഇലയ്ക്ക് ഒരു പാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു...യാത്രകള്‍..യാത്ര ചെയുവാന്‍...കാണാത്ത നാടുകള്‍...കിളികളും കാറ്റും പറഞ്ഞുകേട്ട കാണാന്‍ കൊതിക്കുന്ന ഒരു നൂറു കാഴ്ചകള്‍...അതിനായി ഒഴുകുന്ന പുഴയെ പുല്‍കാന്‍ അവന്‍ കൊതിച്ചു...പുഴക്കൊപ്പം യാത്രചെയ്യുന്ന രംഗം പല രാത്രികളും അവന്റെ സ്വപ്നങ്ങളെ അപഹരിച്ചു...ആ രാവുകളില്‍ മീനുകള്‍ അവനു അകമ്പടിയായി...പുഴയോരത്തെ മരങ്ങളിലെ ഇനിയും കൊഴിയാത്ത ഇലകള്‍ അവനെ നോക്കി അസൂയ പൂണ്ടു...
അങ്ങനെ ആ ഇല തന്നെ പുഴയിലെത്തിക്കുവാന്‍ വേണ്ടി വീശുന്ന കാറ്റിനെ കാത്തിരുന്നു...ഇന്ന് വരെ...
ഇല അപ്പോളും താഴേക്കു വീണുകൊണ്ടിരുന്നു...പുഴയുടെ കുളിരിനെ തൊടാന്‍ അത് തന്റെ കണ്ണുകളടച്ചു...
.......................................................
കാറ്റിനു ശക്തി കൂടി...അത് വേഗത്തില്‍ വീശാന്‍ തുടങ്ങി...ഇല പറന്നു പുഴയോരത്തെ കരിയിലകൂട്ടത്തില്‍ ചെന്ന് വീണു..
കണ്ണ് തുറന്ന ഇല കണ്മുന്നിലൂടെ ഒഴുകുന്ന പുഴയെ ഞെട്ടലോടെ, കൊതിയോടെ നോക്കി...
എല്ലാം അവസാനിച്ചിരിക്കുന്നു...എന്നാലും തന്നെ പുഴയിലെത്തിക്കുന്ന മറ്റൊരു കാറ്റിനായി ആ ഇല പ്രതീക്ഷയോടെ അവിടെ കാത്തു കിടന്നു...മറ്റനേകം ഇലകളോടൊപ്പം...
Wednesday, March 2, 2011
പണം
പണ്ടെങ്ങോ വിട്ടുപോന്ന തന്റെ നാട്...അവിടെ ഒരു തരി മണ്ണ്...
.............................
ഇന്ന് അയാള്‍ യാത്രയിലാണ്...ആ സ്വപ്നത്തിലേക്ക്....കാറിന്റെ പിന്‍ സീറ്റില്‍ ചാരിയിരുന്നു കണ്ണുകളടച്ചപ്പോള്‍ ചെരിഞ്ഞു പെയുന്ന മഴയില്‍ കുടയും ബാഗുമായി അമ്മയുടെ കൈ പിടിച്ചു സ്കൂളിന്റെ പടികയറി പോകുന്ന ഒരു കുട്ടിയുടെ രൂപം തെളിഞ്ഞു വന്നു...
കുട്ടി ചോദിച്ചു..."അമ്മേ, ഞാന്‍ എന്തിനാ അമ്മേ സ്കൂളില്‍ പോകുന്നെ??"
"മോന്‍ സ്കൂളില്‍ പോയി പഠിച്ചു വല്യ ആളായി ഒരുപാട് കാശൊക്കെ ഉണ്ടാക്കിയിട്ട് വേണ്ടേ നമുക്ക് പുതിയ വീടും കാറും, കുട്ടന് പുത്തനുടുപ്പുമൊക്കെ വാങ്ങാന്‍ പറ്റൂ..."
അമ്മയുടെ വാക്കുകളില്‍ കുട്ടി ഇങ്ങനെ വായിച്ചെടുത്തു.."ഒരുപാട് കാശുണ്ടാക്കണം.."
കുട്ടി വളര്‍ന്നു..അവന്റെ കണ്മുന്നിലെ കൊച്ചു സ്ക്രീനില്‍ മോഹന്‍ലാലും സുരേഷ്ഗോപിയും തെക്കുവടക്ക് നടന്നു പഠിപ്പിച്ചു..."പണം..പണമാണ് എല്ലാം..". കൂട്ടത്തില്‍ ഒരു ഉപദേശവും.."മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനം..."
ജീവിതം ആഘോഷിക്കുവാനുള്ളതാണെന്ന് ഉറപ്പിച്ച കൌമാരത്തിന്റെ വിലകൂടിയ സ്വപ്നങ്ങളെ അച്ഛന്‍ പണമില്ലാത്തതിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തിയപ്പോള്‍ ഒരിക്കല്‍ക്കൂടി തീരുമാനങ്ങള്‍ ശക്തമായി..
ഒരുപാട് പ്രതീക്ഷകളുമായി നടന്നുകയറിയ കോളേജിന്റെ പടവുകളില്‍ എവിടെയോ വച്ച് കണ്ടുമുട്ടി ഒടുവില്‍ പിരിഞ്ഞുപോയ കൂട്ടുകാരിയും ചോദിച്ചു ട്രീറ്റ്...കൈയില്‍ കാശ് ഇല്ലാത്തതുകൊണ്ട് കാഴ്ച്ചക്കാരനാകേണ്ടി വന്ന ഒട്ടനവധി അവസരങ്ങള്‍...
ഒടുവില്‍ അയാള്‍ പ്രവാസിയായി....
പക്ഷെ കഥ മാറുകയായിരുന്നു....പണതിനായുള്ള യാത്രയില്‍ ഇടയ്ക്കു എവിടെയോവച്ച് അയാളില്‍ പുതിയൊരു ചിന്ത കടന്നു വന്നു... എന്നോ നഷ്ടപ്പെട്ടുപോയ കുറച്ചു നിമിഷങ്ങളുടെ സൌന്ദര്യം ഗൃഹാതുരത്വമെന്ന പേരില്‍ കച്ചവടച്ചരക്കാക്കപ്പെട്ടപ്പോളും ചാനലുകളിലെ സാഹിത്യം വഴിഞ്ഞൊഴുകുന്ന വാക്കുകളും കാഴ്ചകളും അയാളെ പുതിയൊരു സ്വപനത്തിലേക്ക് നയിച്ചു...തിരിച്ചു നാട്ടിലെത്തുക എന്ന സ്വപ്നം...പക്ഷെ ആ സ്വപ്നം യാധാര്‍ത്യമാവാന്‍ ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടിവന്നു...
...........................
അയാളിലെ ഓര്‍മ്മകള്‍ ഒരു നെടുവീര്‍പ്പായി...അടഞ്ഞിരുന്ന കണ്ണുകളിലെ ഇരുളിന് കട്ടി കൂടി...ഇടതു നെഞ്ചില്‍ എവിടെയൊക്കെയോ ആരോ ഇക്കിളിയിടുന്നതുപോലെ...നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു...എന്തിനോവേണ്ടി ഉയര്‍ന്ന കൈ നിശ്ചലമായി താഴേക്ക് വീണു...
............................
ഒരു ദിവസത്തെ ദുഖാചരണം...എങ്ങുനിന്നോ പൊഴിഞ്ഞ കണ്ണുനീരുകള്‍..ഒടുവില്‍ ഇലക്ട്രിക് ശ്മശാനത്തിലെ തീച്ചൂളയില്‍ എരിഞ്ഞു അടങ്ങാന്‍ ഊഴം കാത്തു കിടക്കുമ്പോള്‍ ആരോ ചൂണ്ടി കാണിച്ചു..."അവിടെ പണം അടച്ചോളൂ.."

