Wednesday, June 10, 2015

മണങ്ങൾ

കുറെ നാളുകൂടി ഇത്തിരി ചൂടും വെളിച്ചവും ഉണ്ടായിരുന്ന ഒരു വൈകുന്നേരം വെറുതെ നടക്കാൻ ഇറങ്ങിയതായിരുന്നു... തെക്കോട്ടും വടക്കോട്ടും നോക്കി അങ്ങനെ നടക്കുന്ന വഴിയിൽ എവിടുന്നോ ഒരു മണം എന്നെ പിടിച്ചു നിർത്തി...എവിടുന്നാനെന്നോ എന്താണെന്നോ മനസിലാകുന്നില്ല.. പക്ഷെ കഴിഞ്ഞു പോയ കാലങ്ങളിൽ എവിടെയോ എനിക്ക് അത്രയും പരിചിതമായിരുന്നു ആ മണം...

പണ്ടൊരു കൂട്ടുകാരൻ പറഞ്ഞത് ഓർമ വന്നു... എപ്പോഴെങ്കിലും നാടൻ ബീഡിയുടെ മണം കേൾക്കുമ്പോൾ അച്ഛനെ ഓർമ്മ വരും എന്ന്... ഓൾഡ്‌ സ്പൈസ് ആഫ്റ്റർ ഷേവിംഗ് ലോഷന്റെ മണം ആയിരുന്നു തന്റെ അച്ഛന് എന്ന് എവിടെയോ വായിച്ചിട്ടും ഉണ്ട് ...
കുറച്ച് മനസമാധാനം എന്നതിൽ കവിഞ്ഞു പ്രത്യേകിച്ചു ലക്ഷ്യസ്ഥാനം ഒന്നും ഇല്ലാതിരുന്നതുകൊണ്ട് അൽപസമയം ആ മണത്തിന്റെ പിന്നാലെ ചുറ്റി പറ്റി നടക്കാൻ ഞാൻ തീരുമാനിച്ചു... അങ്ങനെ ഞാൻ നടന്നു നടന്നു വർഷങ്ങൾ പുറകിലെത്തി... കഴിഞ്ഞു പോന്ന വഴികളിൽ എവിടെയൊക്കെയോ വച്ച് ഓർമക്കുറിപ്പുപോലെ എന്നിൽ ഒട്ടിച്ചേർന്ന പല ഗന്ധങ്ങൾ , ശബ്ദങ്ങൾ, കാഴ്ചകൾ....

Friday, April 3, 2015

നാട്ടുപച്ച

അവിടെ ആ കണ്ടശാം കടവിൽ  ഒരു വിളക്കുമരം ഉണ്ടായിരുന്നു... നാടിനെ നാടാക്കി മാറ്റിയ നവോഥാന നായകന്മാർ കൊളുത്തി വച്ച ഒരു കെടാവിളക്ക്... ആ വിളക്കിനു കാവൽ നിന്ന ഒരുതലമുറ അവിടെ വസിച്ചിരുന്നു... ആധുനികതയുടെ ആർഭാടങ്ങൾ കുറവായിരുന്നെങ്കിലും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും  രക്തം  സിരകളിൽ സ്പന്ധിച്ചിരുന്ന ഒരു കൊച്ചുനാട്...

പക്ഷെ ഇന്ന് ഒരുനാടിനുമുഴുവൻ പ്രകാശം ചൊരിഞ്ഞിരുന്ന ആ വിളക്കുമരം അണഞ്ഞു പോയിരിക്കുന്നു... വിളക്കുകാലുകൾ നിലംപോത്തിക്കഴിഞ്ഞു... വിളക്കിനു കാവലിരുന്ന ആണ്ടിയേട്ടൻ പുഴക്കടവിൽ മരിച്ചു
 കിടന്നു...കട്ടപിടിച്ച ഇരുട്ടിന്റെ മറപറ്റി ഓളപ്പരപ്പിലൂടെ ആ മരണത്തിന്റെ കാരണഭൂതർ  അവിടേക്ക് ഒഴുകിവന്നു... കണ്ടശാം കടവുകാർക്ക് പരിചിതമല്ലായിരുന്ന പുതിയ ആശയങ്ങൾ അവർ അവർക്കു മുൻപിൽ തുറന്നു.... മറ്റേതൊരു നാടിനേയും പോലെ പ്രലോഭനങ്ങളിൽ വീഴാൻ തയ്യാറായി നിന്നിരുന്ന  നിരവധി ആളുകൾ അവർക്ക് സ്വാഗതം ഏകി.

വെറുമൊരു ഭൂമി കച്ചവടക്കാരനായി എത്തിയ കുഞ്ഞുമോന്റെ ആദ്യ ഇര സ്വപ്നങ്ങളും കണക്കുകളുമായി ജീവിക്കുന്ന കുമാരൻ ആയിരുന്നു.. തൊട്ടുപുറകെ സർവൈശ്വര്യവും പ്രദാനം ചെയ്യുന്ന വലംപിരി ശങ്കുമായി കടന്നുവന്ന സിദ്ധൻ... ഇഷ്ടകാര്യ മോതിരം , സർവൈശ്വര്യ മാല തുടങ്ങി കാമ മോഹിത അരഞാണംവരെ ദൈവത്തിന്റെ പേരിൽ ചൂടപ്പംപോലെ കണ്ടശാം കടവിൽ വിറ്റുപോയി.. തങ്ങളുടെ വ്യവസായത്തിന് വളക്കൂറുള്ള ഒരു മണ്ണ് കിട്ടിയത്തിൽ സന്തോഷിച്ചു വീണ്ടും വന്നു പലരും..  അതിന്റെയൊക്കെ ഫലമോ..ദുർമന്ത്രവാദത്തിന്റെ പേരിൽ ബലി കൊടുത്ത രണ്ടു ജീവനുകൾ, പ്രലോഭനങ്ങളിൽ വീണുപോയ   മീൻകാരൻ ബഷീറിന്റെ മകൾ റാബിയ .. ക്രമേണ കണ്ടശാം കടവിനെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു ജാതിയും മതവും അന്ധവിസ്വാസങ്ങളും അനാചാരങ്ങളും എല്ലാംചേർന്ന്..

Sunday, September 14, 2014

ഞാനും നീയും നമ്മളാവുന്ന ആ കാലം


ഒരു അരിമണിയിൽ ഒരായിരം എഴുതാം എന്നാണു ആദ്യം കേട്ടത്..
ആയിരം അരിമണികൾ വാരിവിതറിയപോലുള്ള മുറ്റത്തെ പൊടിമണ്ണിൽ കൈ വിരലുകൾ ആദ്യമായി ചരിച്ചു തുടങ്ങിയപ്പോൾ എഴുതിയ കൂട്ടക്ഷരങ്ങളുടെ അർഥം 'ഞാൻ', 'നീ', 'ഞങ്ങൾ', 'നിങ്ങൾ', 'അവൻ', 'അവൾ', 'അവർ' എന്നെല്ലാമായിരുന്നു...
എനിക്കും നിനക്കും മുകളിൽ നാമും നമ്മളും ഉണ്ടായിരുന്നു എന്ന് പറഞ്ഞു തരുവാൻ ആരും ഉണ്ടായിരുന്നില്ല ബാല്യകാലങ്ങളിൽ..
നീ നേരെ ചൊവ്വേ പഠിച്ചില്ലെങ്കിൽ നീ തോൽക്കും എന്നല്ല അവൻ നിന്നെ തോൽപ്പിക്കും എന്നാണു കാതുകളിൽ മുഴങ്ങിയത്..
കാലാന്തരേ ഞാനും അവനും നീയും ഓരോ അതിർ വരമ്പുകളായി .. കറുപ്പും വെളുപ്പും ചുവപ്പും പച്ചയും മറ്റു പലതും അതിർത്തികൾ അരക്കിട്ടുറപ്പിച്ചു.. അതിർവരമ്പുകൾ ഒരിക്കലും ഭേധിക്കപെടാതിരിക്കാൻ എനിക്കും മുൻപേ പൂഴിമണ്ണിൽ പതിഞ്ഞ കൈകൾ കാവലിരുന്നു..
അന്ധത മൂടിയ ലോകത്ത് അതിർത്തികൾക്കു കാവലിരിക്കുന്ന കാലഹരണപ്പെട്ട വിഴുപ്പുകെട്ടുകളെ പൊളിച്ചെറിയുന്ന മാറ്റത്തിന്റെ കൊടുംകാറ്റിനായി നമുക്ക് കാത്തിരിക്കാം...
ഞാനും നീയും നമ്മളാവുന്ന കാലത്തിനായി..


Tuesday, September 2, 2014

അവസാനമില്ലാത്ത യുദ്ധങ്ങൾ


പ്ലസ്ടുവിൽവച്ച് ഒരു കഥ പഠിച്ചിട്ടുണ്ട്.. "The Face on the Wall "... തന്റെ വീടിന്റെ ഭിത്തിയിൽ പെയിന്റിംഗ് ഇളകിപ്പോയ ഭാഗംകണ്ട് അത് അവ്യക്തനായ ആരുടെയോ രൂപം ആണെന്ന് വിചാരിച്ച ഒരാളുടെ കഥ.. ക്രമേണ ഭിത്തിയിലെ മനുഷ്യരൂപം നമ്മുടെ കഥാകാരന്റെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്നതായാണ് കഥ..
എന്തായാലും കഥ പഠിച്ചതിൽപ്പിന്നെ കൂടെകൂടിയ അസുഖമാണ് ചുമരിലും നിഴലിലും എന്നുവേണ്ട കണ്മുന്നിൽ കാണുന്ന അവ്യക്തമായ എന്തിൽ നിന്നും അത്ര തന്നെ അവ്യക്തമായ എന്തെങ്കിലും ഒക്കെ മനസില്ചിത്രീകരിക്കുക എന്നത്.. നേരത്തും കാലത്തും ചികിൽസിക്കാതിരുന്നതുകൊണ്ട് ഇപ്പോൾ അസുഖം അതിന്റെ മൂര്ധന്ന്യാവസ്ഥയിൽ എത്തിയെന്ന് ഇന്നലെ ഒരു ഞെട്ടലോടെ ഞാൻ മനസിലാക്കി..
ഉച്ചക്കുള്ള അര മണിക്കൂർ ബ്രേക്കിൽ ഇത്തിരി ശുദ്ധവായു ശ്വസിക്കാം എന്നോർത്താണ് പുറത്തേക്കു ഇറങ്ങിയത്‌.. ഇളം നീല നിറത്തിൽ തെളിഞ്ഞ ആകാശം... മുഖത്തേക്ക് വീശി കടന്നു പോവുന്ന തണുത്ത ഇളം കാറ്റ്... പെട്ടെന്നാണ് ഗോളാകൃതിയിൽ ഒരു മേഘപാളി എന്റെ മുകളിൽക്കൂടി പറന്നു പോയത് .. ഏതോ പീരങ്കിയിൽ നിന്നും പാഞ്ഞ വെടിയുണ്ടപോലെ.. ഒട്ടും വൈകിയില്ല കുതിരക്കുളമ്പടികൾ അടുത്തടുത്ത്‌ വന്നു... വെള്ള നിറമുള്ള പൂഴിമണൽ നാലുപാടും പറത്തിക്കൊണ്ട് ഒരുപറ്റം കുതിരപ്പടയാളികൾ എന്നെ കടന്നു പോയി... പീരങ്കികൾ അവരെ ലക്ഷ്യമാക്കി വീണ്ടും വീണ്ടും ഗർജിച്ചു... ഒരു കൈയിൽ നീട്ടിയ കുന്തമുനകളും മറുകൈയിൽ പരിചകളുമായി നടന്നു നീങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത കാലാൾപ്പട ഉറക്കെ അലറി വിളിച്ചു.. യുദ്ധ കാഹളത്തിന്റെ അലയൊലികൾ ഒരു കാറ്റായി എന്നെ കടന്നുപോയി...
കാറ്റിനു തണുപ്പും ശക്തിയും കൂടി കൂടി വന്നു.. പീരങ്കികളും കുതിരകളും എന്നെ കടന്നു പൊയ്ക്കോണ്ടെയിരുന്നു... ചക്രവാളത്തിൽ എവിടെയോ അവർ ഏറ്റുമുട്ടി.. അവരുടെ ഇടയിലൂടെ നുഴഞ്ഞു കയറുന്ന ചാരന്മാരും സന്ദേശവാഹകരും അവരുടെ ജോലി ഭംഗിയാക്കി,,..
കഴുകന്മാർ സൈന്യവ്യൂഹത്തിനു മുകളിൽ വട്ടമിട്ടു പറന്നു... അപ്രതീക്ഷിതമായി തുള്ളിചാടി വന്ന ഒരു മാൻകുട്ടി കൂട്ടിമുട്ടിയ വാളുകൾക്കിടയിൽപ്പെട്ടു ചത്തു വീണു... തെറിച്ചു പോയ അതിന്റെ തലയിൽനിന്നും താഴേക്ക്‌ വീണുകൊണ്ടിരുന്ന വെളുത്ത ചോരത്തുള്ളികൾ ആഞ്ഞടിച്ച കാറ്റിൽ അലിഞ്ഞില്ലാതായി... ചക്രവ്യൂഹങ്ങളും യുദ്ധ തന്ത്രങ്ങളും നിർമ്മിക്കുകയും തകർക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു...
കാറ്റ് വീണ്ടും ആഞ്ഞടിച്ചു...
ജനപഥങ്ങളുടെ ചോര ഉറഞ്ഞു കട്ടിയായതുകൊണ്ടാവണം നീല ആയിരുന്ന ആകാശം ഇപ്പോൾ നന്നെ കറുത്തിരിക്കുന്നു...
ഏറ്റവും ഒടുവിൽ നിരന്നു നിന്ന പോരാളികൾക്ക് പുറകിൽ ഒരു നീണ്ട കാഹളത്തിന്റെ അകമ്പടിയോടെ രാജാവും പരിവാരങ്ങളും യുദ്ധ ഭൂമിയിലേക്ക്‌ കടന്നു വന്നപ്പോൾ കാഹളശബ്ദം ഒരു ചെറിയ ഇടിമുഴക്കമായി എന്റെ കാതുകളിൽ പതിച്ചു.. ലോഹങ്ങൾ കൂട്ടിമുട്ടിയ തീപ്പൊരികൾ മിന്നലുകലായി..
മുകളിലേക്ക് നോക്കിയിരുന്നിരുന്ന എന്റെ മുഖത്ത് ഏതാനും മഴത്തുള്ളികൾ വീണു ചിതറി... യുദ്ധത്തിൽ അനാഥരായ ആയിരങ്ങളുടെ കണ്ണ് നീർത്തുള്ളികൾ മഴയായി എന്നെ നനച്ചു കൊണ്ടിരുന്നു... പെയ്തുതോരാത്ത കണ്ണുനീർ ചാലുകൾക്കിടയിലൂടെ അകത്തേക്ക് നടക്കുമ്പോളും ചക്രവാളത്തിൽനിന്നും തേടിയെത്തിക്കൊണ്ടിരുന്ന മിന്നൽപ്പിണരുകൾ എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു നമുക്കു ചുറ്റുമുള്ള ഒരിക്കലും അവസാനിക്കാത്ത ഒരായിരം യുദ്ധങ്ങളെപ്പറ്റി...