Friday, April 3, 2015

നാട്ടുപച്ച

അവിടെ ആ കണ്ടശാം കടവിൽ  ഒരു വിളക്കുമരം ഉണ്ടായിരുന്നു... നാടിനെ നാടാക്കി മാറ്റിയ നവോഥാന നായകന്മാർ കൊളുത്തി വച്ച ഒരു കെടാവിളക്ക്... ആ വിളക്കിനു കാവൽ നിന്ന ഒരുതലമുറ അവിടെ വസിച്ചിരുന്നു... ആധുനികതയുടെ ആർഭാടങ്ങൾ കുറവായിരുന്നെങ്കിലും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും  രക്തം  സിരകളിൽ സ്പന്ധിച്ചിരുന്ന ഒരു കൊച്ചുനാട്...

പക്ഷെ ഇന്ന് ഒരുനാടിനുമുഴുവൻ പ്രകാശം ചൊരിഞ്ഞിരുന്ന ആ വിളക്കുമരം അണഞ്ഞു പോയിരിക്കുന്നു... വിളക്കുകാലുകൾ നിലംപോത്തിക്കഴിഞ്ഞു... വിളക്കിനു കാവലിരുന്ന ആണ്ടിയേട്ടൻ പുഴക്കടവിൽ മരിച്ചു
 കിടന്നു...കട്ടപിടിച്ച ഇരുട്ടിന്റെ മറപറ്റി ഓളപ്പരപ്പിലൂടെ ആ മരണത്തിന്റെ കാരണഭൂതർ  അവിടേക്ക് ഒഴുകിവന്നു... കണ്ടശാം കടവുകാർക്ക് പരിചിതമല്ലായിരുന്ന പുതിയ ആശയങ്ങൾ അവർ അവർക്കു മുൻപിൽ തുറന്നു.... മറ്റേതൊരു നാടിനേയും പോലെ പ്രലോഭനങ്ങളിൽ വീഴാൻ തയ്യാറായി നിന്നിരുന്ന  നിരവധി ആളുകൾ അവർക്ക് സ്വാഗതം ഏകി.

വെറുമൊരു ഭൂമി കച്ചവടക്കാരനായി എത്തിയ കുഞ്ഞുമോന്റെ ആദ്യ ഇര സ്വപ്നങ്ങളും കണക്കുകളുമായി ജീവിക്കുന്ന കുമാരൻ ആയിരുന്നു.. തൊട്ടുപുറകെ സർവൈശ്വര്യവും പ്രദാനം ചെയ്യുന്ന വലംപിരി ശങ്കുമായി കടന്നുവന്ന സിദ്ധൻ... ഇഷ്ടകാര്യ മോതിരം , സർവൈശ്വര്യ മാല തുടങ്ങി കാമ മോഹിത അരഞാണംവരെ ദൈവത്തിന്റെ പേരിൽ ചൂടപ്പംപോലെ കണ്ടശാം കടവിൽ വിറ്റുപോയി.. തങ്ങളുടെ വ്യവസായത്തിന് വളക്കൂറുള്ള ഒരു മണ്ണ് കിട്ടിയത്തിൽ സന്തോഷിച്ചു വീണ്ടും വന്നു പലരും..  അതിന്റെയൊക്കെ ഫലമോ..ദുർമന്ത്രവാദത്തിന്റെ പേരിൽ ബലി കൊടുത്ത രണ്ടു ജീവനുകൾ, പ്രലോഭനങ്ങളിൽ വീണുപോയ   മീൻകാരൻ ബഷീറിന്റെ മകൾ റാബിയ .. ക്രമേണ കണ്ടശാം കടവിനെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു ജാതിയും മതവും അന്ധവിസ്വാസങ്ങളും അനാചാരങ്ങളും എല്ലാംചേർന്ന്..