Tuesday, September 2, 2014

അവസാനമില്ലാത്ത യുദ്ധങ്ങൾ


പ്ലസ്ടുവിൽവച്ച് ഒരു കഥ പഠിച്ചിട്ടുണ്ട്.. "The Face on the Wall "... തന്റെ വീടിന്റെ ഭിത്തിയിൽ പെയിന്റിംഗ് ഇളകിപ്പോയ ഭാഗംകണ്ട് അത് അവ്യക്തനായ ആരുടെയോ രൂപം ആണെന്ന് വിചാരിച്ച ഒരാളുടെ കഥ.. ക്രമേണ ഭിത്തിയിലെ മനുഷ്യരൂപം നമ്മുടെ കഥാകാരന്റെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്നതായാണ് കഥ..
എന്തായാലും കഥ പഠിച്ചതിൽപ്പിന്നെ കൂടെകൂടിയ അസുഖമാണ് ചുമരിലും നിഴലിലും എന്നുവേണ്ട കണ്മുന്നിൽ കാണുന്ന അവ്യക്തമായ എന്തിൽ നിന്നും അത്ര തന്നെ അവ്യക്തമായ എന്തെങ്കിലും ഒക്കെ മനസില്ചിത്രീകരിക്കുക എന്നത്.. നേരത്തും കാലത്തും ചികിൽസിക്കാതിരുന്നതുകൊണ്ട് ഇപ്പോൾ അസുഖം അതിന്റെ മൂര്ധന്ന്യാവസ്ഥയിൽ എത്തിയെന്ന് ഇന്നലെ ഒരു ഞെട്ടലോടെ ഞാൻ മനസിലാക്കി..
ഉച്ചക്കുള്ള അര മണിക്കൂർ ബ്രേക്കിൽ ഇത്തിരി ശുദ്ധവായു ശ്വസിക്കാം എന്നോർത്താണ് പുറത്തേക്കു ഇറങ്ങിയത്‌.. ഇളം നീല നിറത്തിൽ തെളിഞ്ഞ ആകാശം... മുഖത്തേക്ക് വീശി കടന്നു പോവുന്ന തണുത്ത ഇളം കാറ്റ്... പെട്ടെന്നാണ് ഗോളാകൃതിയിൽ ഒരു മേഘപാളി എന്റെ മുകളിൽക്കൂടി പറന്നു പോയത് .. ഏതോ പീരങ്കിയിൽ നിന്നും പാഞ്ഞ വെടിയുണ്ടപോലെ.. ഒട്ടും വൈകിയില്ല കുതിരക്കുളമ്പടികൾ അടുത്തടുത്ത്‌ വന്നു... വെള്ള നിറമുള്ള പൂഴിമണൽ നാലുപാടും പറത്തിക്കൊണ്ട് ഒരുപറ്റം കുതിരപ്പടയാളികൾ എന്നെ കടന്നു പോയി... പീരങ്കികൾ അവരെ ലക്ഷ്യമാക്കി വീണ്ടും വീണ്ടും ഗർജിച്ചു... ഒരു കൈയിൽ നീട്ടിയ കുന്തമുനകളും മറുകൈയിൽ പരിചകളുമായി നടന്നു നീങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത കാലാൾപ്പട ഉറക്കെ അലറി വിളിച്ചു.. യുദ്ധ കാഹളത്തിന്റെ അലയൊലികൾ ഒരു കാറ്റായി എന്നെ കടന്നുപോയി...
കാറ്റിനു തണുപ്പും ശക്തിയും കൂടി കൂടി വന്നു.. പീരങ്കികളും കുതിരകളും എന്നെ കടന്നു പൊയ്ക്കോണ്ടെയിരുന്നു... ചക്രവാളത്തിൽ എവിടെയോ അവർ ഏറ്റുമുട്ടി.. അവരുടെ ഇടയിലൂടെ നുഴഞ്ഞു കയറുന്ന ചാരന്മാരും സന്ദേശവാഹകരും അവരുടെ ജോലി ഭംഗിയാക്കി,,..
കഴുകന്മാർ സൈന്യവ്യൂഹത്തിനു മുകളിൽ വട്ടമിട്ടു പറന്നു... അപ്രതീക്ഷിതമായി തുള്ളിചാടി വന്ന ഒരു മാൻകുട്ടി കൂട്ടിമുട്ടിയ വാളുകൾക്കിടയിൽപ്പെട്ടു ചത്തു വീണു... തെറിച്ചു പോയ അതിന്റെ തലയിൽനിന്നും താഴേക്ക്‌ വീണുകൊണ്ടിരുന്ന വെളുത്ത ചോരത്തുള്ളികൾ ആഞ്ഞടിച്ച കാറ്റിൽ അലിഞ്ഞില്ലാതായി... ചക്രവ്യൂഹങ്ങളും യുദ്ധ തന്ത്രങ്ങളും നിർമ്മിക്കുകയും തകർക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു...
കാറ്റ് വീണ്ടും ആഞ്ഞടിച്ചു...
ജനപഥങ്ങളുടെ ചോര ഉറഞ്ഞു കട്ടിയായതുകൊണ്ടാവണം നീല ആയിരുന്ന ആകാശം ഇപ്പോൾ നന്നെ കറുത്തിരിക്കുന്നു...
ഏറ്റവും ഒടുവിൽ നിരന്നു നിന്ന പോരാളികൾക്ക് പുറകിൽ ഒരു നീണ്ട കാഹളത്തിന്റെ അകമ്പടിയോടെ രാജാവും പരിവാരങ്ങളും യുദ്ധ ഭൂമിയിലേക്ക്‌ കടന്നു വന്നപ്പോൾ കാഹളശബ്ദം ഒരു ചെറിയ ഇടിമുഴക്കമായി എന്റെ കാതുകളിൽ പതിച്ചു.. ലോഹങ്ങൾ കൂട്ടിമുട്ടിയ തീപ്പൊരികൾ മിന്നലുകലായി..
മുകളിലേക്ക് നോക്കിയിരുന്നിരുന്ന എന്റെ മുഖത്ത് ഏതാനും മഴത്തുള്ളികൾ വീണു ചിതറി... യുദ്ധത്തിൽ അനാഥരായ ആയിരങ്ങളുടെ കണ്ണ് നീർത്തുള്ളികൾ മഴയായി എന്നെ നനച്ചു കൊണ്ടിരുന്നു... പെയ്തുതോരാത്ത കണ്ണുനീർ ചാലുകൾക്കിടയിലൂടെ അകത്തേക്ക് നടക്കുമ്പോളും ചക്രവാളത്തിൽനിന്നും തേടിയെത്തിക്കൊണ്ടിരുന്ന മിന്നൽപ്പിണരുകൾ എന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു നമുക്കു ചുറ്റുമുള്ള ഒരിക്കലും അവസാനിക്കാത്ത ഒരായിരം യുദ്ധങ്ങളെപ്പറ്റി...


0 comments:

Post a Comment