Friday, May 8, 2020

ലോക്ക്ഡൌൺ


മുടിയാകെ വളർന്നു. കൊറോണ പൂർവ കാലത്തിൽ മാസത്തിൽ ഒരു വട്ടമെങ്കിലും മുടി വെട്ടിയില്ലെങ്കിൽ ആശ്വാസം കിട്ടില്ലാതിരുന്ന എന്റെ തല കഴിഞ്ഞ മൂന്നു മാസമായി ഒരു കത്രികക്കായി കൊതിച്ചിരിക്കുന്നു. സ്വതമേ തെക്കോട്ടു ചീവി വച്ചാൽ വടക്കോട്ടു പോകുന്ന എന്റെ മുടി ഇപ്പൊൾ വളർന്നു പടർന്നു പന്തലിച്ച് കുടപ്പനയുടെ ഓലകൾ പോലെ ആയി. പലരുടെയും സ്റ്റാറ്റസുകൾ കണ്ട ഭാര്യ "എന്നെ നിർബന്ധിക്കുവാണെങ്കിൽ ഞാൻ വേണോങ്കിൽ വെട്ടി തരാം.." എന്ന ഓഫർ മുൻപോട്ടു വച്ചെങ്കിലും, അവൾ വെട്ടുക മുടിയാണോ അതോ തലയാണോ  എന്ന് ചെറിയൊരു കൺഫ്യൂഷൻ തോന്നിയതുകൊണ്ട് ഓഫർ സ്നേഹത്തോടെ നിരസിച്ചു. ലോക്ക്ഡൌൺ കാരണം ഒരു ആക്രമണം ഏതു നേരവും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.

വീട്ടിലിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകൾ പലതു കഴിഞ്ഞു. ആദ്യം വീട്ടിലിരിക്കാൻ ഒരു ആക്രാന്തം. പിന്നെ വീട്ടിലെ പണിയും ഓഫീസിലെ പണിയും ഒരുമിച്ചു  കിട്ടി തുടങ്ങിയപ്പോൾ വെറുപ്പ്. അത്  കഴിഞ്ഞെപ്പോളോ വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് സ്നേഹമായി. കാര്യങ്ങൾ അവിടെയും നിന്നില്ല. സ്നേഹം നിസ്സംഗതയായി, മരവിപ്പായി, മടുപ്പായി... പുറം ലോകം കാണാൻ, ട്രാഫിക് ജാമിൽ കിടക്കാൻ, കുറച്ചു കരിയും പുകയും ശ്വസിക്കാൻ, കെ എസ് ആർ ടി സി ബസിൽ ഇടിച്ചു തൂങ്ങി നിൽക്കാൻ, കണ്ടക്ടറിന്റെ ചീത്ത കേൾക്കാൻ, പാതിരക്കും നിർത്താതെയുള്ള ഹോൺ അടി സംഗീതം കേൾക്കാൻ, അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു ഘോര ഘോരം പ്രസംഗിക്കാൻ, മാർക്കറ്റിൽ പോയി സാധനം വാങ്ങാൻ, തിരക്കുപിടിച്ച ജീവിതത്തെപ്പറ്റി പരിതപിക്കാൻ , അഞ്ച് ദിവസം പണിയെടുത്തു രണ്ടു ദിവസത്തെ അവധിക്കായി ദിവസങ്ങൾ എണ്ണി എണ്ണി ഒടുവിൽ "ഹോ, ഇന്ന് വെള്ളിയാഴ്ചയായി" എന്ന് പറഞ്ഞു ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിടാൻ.അന്ന് രാത്രി സമാധാനമായി രണ്ടു ബിയർ അടിച്ചു പിറ്റേന്ന് നട്ടുച്ചവരെ കിടന്നുറങ്ങാൻ... എന്തൊക്കെ കാര്യങ്ങൾ ആണല്ലേ മിസ് ചെയ്യുന്നത്.

ഓഫീസിലേക്ക് പോകുന്ന ഇടവഴികളിൽ പച്ച പുല്ലുകൾ കിളിർത്തിട്ടുണ്ടാവും. കാർ പാർക്കിങ്ങിലെ പനിനീർ ചാമ്പയിലെ കായെല്ലാം താഴെ വീണു പോയിക്കാണും. വളഞ്ഞു തിരിഞ്ഞു പോകുന്ന ടാർ റോഡിൽ ഇലകൾ വീണു മൂടിക്കാണും. ഓഫീസ് ഫ്ലോറിലെ ബാൽക്കണിയിൽ വച്ചിരിക്കുന്ന  ഒരു ചെടിയുണ്ട്, ഞാൻ എന്നും ഭിത്തിയിൽ ചാരി ഫോണിൽ സംസാരിച്ചുകൊണ്ട് ഇലകൾ പറിച്ചെടുക്കുന്ന പേരില്ലാത്ത ഒരു ചെടി, അതിലിപ്പോൾ നിറച്ചും ഇലകൾ വന്നുകാണും. കൈയിലിപ്പോഴും ഉണ്ട് ഇലകളുടെ മണം. എന്റെ കസേര ചക്രം ഉരുട്ടി ഞാൻ കൊന്നുകൊണ്ടിരുന്ന ഉറുമ്പുകളുടെ ആത്മാക്കൾ കസേരയെ ബാക്കി വച്ചിട്ടുണ്ടാകുമോ ആവോ. കീബോർഡും മൗസും പ്രതിഷ്ഠിച്ചിരിക്കുന്ന വലിക്കുന്ന ട്രെയിൽ ചിലന്തികൾ എന്തായാലും ഉണ്ടാവും.



മനസ്സിൽ ചീത്ത വിളിച്ചുകൊണ്ട് രാവിലെ പോയി നിൽക്കുന്ന ടിം മീറ്റിങ്ങുകൾ. ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന പണികൾ. മാനേജർന്റെ ചീത്തവിളി. അതിനിടയിലെ ഗ്യാപ്പിൽ ഓടി പോയി ചായ കുടിക്കുന്ന കുട്ടി പെട്ടികട. പോണ  വഴിയിലൊക്കെ കണ്ണിൽ ഉടക്കുന്ന സുന്ദരികളായ ഒരുപാട് പെൺകുട്ടികൾ. "ഇവരൊക്കെ ഏതു കമ്പനിയിലാ, നമ്മുടെ ഓഫീസിൽ പേരിനു പോലും ഇല്ലല്ലോ ഒരെണ്ണം" എന്ന് അത്ഭുതപ്പെടുന്ന എന്റെ അബോധ മനസിനെ "പോട്ടെ ഉണ്ണീ സാരവില്ല..ഒക്കെ വിധിയാ.. മനശ്ചാഞ്ചല്യം ഉണ്ടാവാതെ വേഗം പോയി പണിയെടുക്കാം.." എന്ന് ആശ്വസിപ്പിക്കുന്ന എന്റെ ഉപബോധ മനസ്. അങ്ങനെ എന്തെല്ലാം എന്തെല്ലാം. എല്ലാം ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളായി.

ലോക്ക്ഡൌൺന്റെ ആദ്യ നാളുകളിലൊക്കെ മോദിജി വീക്കിലി ടാസ്കുകൾ തന്നുകൊണ്ടിരുന്നതുകൊണ്ട് അല്പം ആശ്വാസം ഉണ്ടായിരുന്നു. പുള്ളിയുടെ ആഹ്വാനങ്ങൾ അനുകൂലിച്ചും എതിർത്തും ട്രോൾ ഉണ്ടാക്കി സമയം കളയാമായിരുന്നു. പിന്നെ പിന്നെ ആളിന് നാട്ടുകാർക്ക്  ടാസ്ക് കൊടുക്കുന്നതിലുള്ള ഇൻടെറസ്റ് പോയതോടെ ഒരു പ്രത്യേകതരം ഏകാന്തത എന്നെ മൂടി തുടങ്ങി. നിസ്സഹായാവസ്ഥക്കു ഒരു മാറ്റം സംഭവിച്ചത് അതുവരെയും എക്സ്പ്ലോർ ചെയ്യാതിരുന്നഒരു സ്ഥലം വീട്ടിൽ ഉണ്ടെന്നു കണ്ടെത്തിയപ്പോളായിരുന്നു. അടുക്കള.

ഡാൽഗോണ എന്ന പേരിൽ പഞ്ചസാര ഇടാത്ത തണുത്ത പാലിന്റെ മുകളിൽ കാപ്പി പൊടി ഇട്ടുകൊണ്ടായിരുന്നു എന്റെ കുക്കിങാന്വേഷണ  പരീക്ഷണങ്ങളുടെ തുടക്കം. അഞ്ചു പൈസക്ക് കൊള്ളാത്ത രുചി ആരുന്നെങ്കിലും ഫോട്ടോ എടുക്കുമ്പോൾ നല്ല ലുക്ക് ഉണ്ടായിരുന്നതുകൊണ്ട് അങ്ങനെ അഡ്ജസ്റ്റ് ചെയ്തു. അതുകഴിഞ്ഞാണ് പൊറോട്ട അങ്ങ് ട്രെൻഡ് ആയത്. എവിടെ നോക്കിയാലും പൊറോട്ട. എല്ലാവരും പൊറോട്ട. അപ്പോൾ നമ്മളായിട്ട് കൈ വെക്കാണ്ടിരുന്നാൽ മോശവല്ലേ. ഉണ്ടാക്കി നല്ല എമണ്ടൻ പൊറോട്ട മുപ്പത്തിരണ്ടെണ്ണം. പൊറോട്ട വീശിയടിച്ച വഴിയിൽ പൊട്ടിയ ഗ്ലാസ്സുകൾ മൂന്ന്, വീണു ചളുങ്ങിയ പ്ലേറ്റ് ഒന്ന്, കുപ്പി മറിഞ്ഞു ഒഴുകിപ്പോയ മുക്കാൽകുപ്പി വെളിച്ചെണ്ണ, അടുക്കളയിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ഭാര്യയുടെ ഉപദേശം രണ്ടര ദിവസം.. എന്തായാലും പോസ്റ്റിനു നല്ല ലൈക് കിട്ടി. ശുഭം. 

പിന്നെയും ഉണ്ടായി ഒരുപാട്. കെ എഫ് സി ചിക്കെൻ  വീട്ടിൽ, കരിഞ്ഞ ബക്കറ്റ് ചിക്കെൻ, പാൽ കേക്ക്, ചക്കക്കുരു ഷേക്ക്. അത് പറഞ്ഞപ്പോളാ. ചക്കക്കുരു വിനു നല്ല ഡിമാൻഡ് ആയിരുന്നു ഈ സീസണിൽ. അടുത്ത വീടുകളിലൊന്നും വേറെ പ്ലാവ് ഇല്ലാതിരുന്നതുകൊണ്ട് സാധാരണ ചക്ക സീസണിൽ അയലത്തെ ചേച്ചിമാരാണ് ചക്ക ചോദിച്ചു വരാറ്. ഇത്തവണ വന്നത് അവരുടെ മക്കളായിരുന്നു. ചക്ക ഒക്കെ ഔട്ട് ഓഫ് ഫാഷൻ ആയി പോലും. അവർക്കു വേണ്ടത് ചക്കക്കുരു ആയിരുന്നു. നല്ല മൂത്ത വരിക്ക ചക്കയുടെ കുരു.  ഇതെല്ലാമായി കണ്ണിൽ കണ്ട ഗ്രൂപ്പിൽ ഒക്കെ കയറി ഇൻട്രോ ഇട്ടിട്ടു നാട്ടുകാരെ വെറുപ്പിച്ചു. എന്റെ കണ്ടുപിടുത്തങ്ങൾ എനിക്കുമാത്രമാണല്ലോ മഹാസംഭവം. എന്റെ വേവ്ലെങ്ങ്തിൽ കാര്യങ്ങൾ മനസിലാക്കാൻ സമൂഹം ഇനിയും വളരേണ്ടിയിരിക്കുന്നു.

പറയാനാണെങ്കിൽ ഇനിയുമുണ്ട്. ഓർമ്മവച്ച നാൾ മുതൽ ഒരു മുടക്കവും ഇല്ലാതെ ഓടിക്കൊണ്ടിരുന്ന ഒരു വണ്ടി പെട്ടെന്ന് നിന്നു. സീരിയൽ. വീട്ടിൽ എല്ലാവരും വാർത്തകണ്ടു തുടങ്ങി. അതുകഴിഞ്ഞു പുറത്തേക്കിറങ്ങിയ പലരും അത്ഭുതപ്പെട്ടു. സന്ധ്യയിലെ ആകാശത്തിനു എന്താ ഭംഗി. എന്തോരം നക്ഷത്രങ്ങൾ. പല വലുപ്പത്തിലുള്ള അമ്പിളി. എവിടെയോ പൂത്ത ഗന്ധരാജന്റെ മണവുമായി വരുന്ന ചെറിയ കാറ്റ്. ഇടയ്ക്കു പറന്നു വരുന്ന വാവലുകൾ. കുഞ്ഞു കുഞ്ഞു പ്രാണികൾ. ശബ്ദങ്ങൾ നേർത്ത് നേർത്ത് ഒടുവിൽ ചീവീടുകളുടെ സംഗീതം മാത്രമാവുന്ന രാവുകൾ. എന്നോ മറന്നു തുടങ്ങിയ കാഴ്ചകൾ.
അതുപോലെയാണ് കുഞ്ഞു കുഞ്ഞു കൃഷിപ്പണികൾ തുടങ്ങിയ ആളുകൾ.അല്പം പയറും, ഒരു കോവലിന്റെ തണ്ടും, ഇത്തിരി വെണ്ടയുമൊക്കെ തൊടിയിൽ കുഴിച്ചു വച്ച് വെള്ളമൊഴിച്ച് തളിരിടുന്നുണ്ടോ എന്ന് ആകാംഷയോടെ നോക്കുന്ന ഒരു പുതിയ ജീവിതശൈലി. ആളും ആരവവുമൊഴിഞ്ഞ നാട്ടിൻപുറങ്ങളിൽ എന്നോ മണ്മറഞ്ഞു പോയെന്നു കരുതിയ പലരും വിരുന്നെത്തി. പച്ചിലക്കുടുക്ക, ഇരട്ടതല, പൊന്മാൻ, ഓലഞ്ഞാലി തുടങ്ങി ഓർമയുടെ കോണുകളിൽ എവിടെയോ മറഞ്ഞിരുന്ന ഒട്ടനവധി കിളികളും ശലഭങ്ങളും പറമ്പുകളിലേക്കു തിരിച്ചു വന്നു തുടങ്ങി. എന്തിനേറെ. ഒരു കുഞ്ഞു കുറുക്കൻ വരെ വീട്ടു മുറ്റത്തൂടെ കയ്യാല ചാടി ഓടിപ്പോയി. ഇപ്പോൾ രാത്രികളിൽ അവരുടെ കോറസ്  ആയുള്ള കൂവൽ കേൾക്കാം.

ലിസ്റ്റ് നീളുകയാണ്. കാടും പുഴയും തങ്ങളുടെ നഷ്ടപ്രതാപങ്ങൾ തിരിച്ചു പിടിച്ചു തുടങ്ങിയിരിക്കുന്നു. യന്ത്രങ്ങളുടെ ശബ്ദങ്ങളില്ലാതെ പ്രകൃതി അതിന്റെ ഗാനം ആലപിക്കുന്നു. പലരും പലയിടത്തും പറഞ്ഞതുപോലെ കൊറോണ ചരിത്രത്തെ ഭാഗിച്ചു. ലോകത്തിനെ ഒന്നടങ്കം വീടുകളിൽ പൂട്ടിയിട്ട ഇത്തിരിക്കുഞ്ഞൻ വൈറസിനെ നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും. അതിൽ സംശയമേതുമില്ല. പക്ഷെ അതുകഴിഞ്ഞുള്ള പുതിയ ലോകം എങ്ങനെ വേണമെന്നുള്ളത് നമ്മുടെ കൈയിലാണ്. ഒരു പുതിയ തുടക്കമാണ് കാലം നമ്മുടെ മുൻപിലേക്ക് നീട്ടിയിരിക്കുന്നത്. ഒന്നുകിൽ പഴയതുപോലെ ഓടി ഓടി ജീവിച്ച് ഓട്ടത്തിനൊടുവിൽ കിതച്ചു വീണ് അങ്ങ് കടന്നു പോകാം.. അല്ലെങ്കിൽ ഓട്ടത്തിന്റെ വേഗം അല്പം കുറച്ച്, ചുറ്റും നോക്കി, ഒരു കൈ നീട്ടി ചേർത്തു പിടിച്ചു ഒരുമിച്ച് അങ്ങ് നടക്കാം - പ്രകൃതിയെയും സഹജീവികളെയും.

പുതിയൊരു നാളെക്കായി..

0 comments:

Post a Comment